ഐഎസ്എല്‍ നിബന്ധനകളില്‍ മാറ്റം; പ്ലയിംഗ് ഇലവനില്‍ ഇനി നാല് വിദേശതാരങ്ങള്‍ മാത്രം

By Web TeamFirst Published Jun 8, 2021, 7:57 PM IST
Highlights

വിദേശതാരം മാര്‍ക്യൂ താരമാണെങ്കില്‍ മാത്രമെ ഏഴാമതൊരാളെ ടീമിലെത്തിക്കാന്‍ സാധിക്കൂ. സൈന്‍ ചെയ്യുന്ന വിദേശ താരങ്ങളില്‍ ഒന്ന് ഏഷ്യന്‍ താരമായിരിക്കണമെന്ന നിബന്ധനയുമുണ്ട്. 
 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ടീമില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനമായി. വരുന്ന സീസണ്‍ മുതല്‍ നാല് വിദേശ താരങ്ങള്‍ മാത്രമാണ് ടീമിലുണ്ടാവുക. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഏഴായി ഉയരും. ഇതോടെ ആറു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈന്‍ ചെയ്യാന്‍ സാധിക്കൂ. വിദേശതാരം മാര്‍ക്യൂ താരമാണെങ്കില്‍ മാത്രമെ ഏഴാമതൊരാളെ ടീമിലെത്തിക്കാന്‍ സാധിക്കൂ. സൈന്‍ ചെയ്യുന്ന വിദേശ താരങ്ങളില്‍ ഒന്ന് ഏഷ്യന്‍ താരമായിരിക്കണമെന്ന നിബന്ധനയുമുണ്ട്. 

നാലു വിദേശ താരങ്ങള്‍ മാത്രം എന്നത് ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ നിലവിലുള്ള നിയമമാണ്. 2014ല്‍ ഐ എസ് എല്‍ തുടങ്ങുന്ന കാലത്ത് ആറ് വിദേശ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ കളിക്കാമായിരുന്നു. പിന്നീട് 2017-18 സീസണിലാണ് അത് അഞ്ചാക്കി കുറച്ചത്. ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വേണ്ടിയാണ് എഐഎഫ്എഫ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഈ നിയമം കൊണ്ടുവന്നത്. 

ഇതിനൊപ്പം ഒരോ ടീമിലും നിര്‍ബന്ധമായും നാലു ഡെവലെപ്‌മെന്റ് താരങ്ങളും ഈ സീസണ്‍ മുതല്‍ വേണം. രണ്ട് ഡെവലെപ്‌മെന്റ് താരങ്ങള്‍ മാച്ച് സ്‌ക്വഡിലും ഉണ്ടായിരിക്കണം. ഐഎസ്എല്ലില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങള്‍ കഴിഞ്ഞ സീസണില്‍ തന്നെ നടത്തിയിരുന്നു.

click me!