ഫ്രാന്‍സിന് സന്തോഷ വാര്‍ത്ത; കരീം ബെന്‍സേമ തിരിച്ചെത്തിയേക്കും, ടീമിനൊപ്പം ചേരും

By Web TeamFirst Published Nov 29, 2022, 12:10 PM IST
Highlights

സൂപ്പര്‍ സ്‌ട്രൈക്കര്‍ ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ബെന്‍സേമ ചികിത്സക്കായി തിരികെ സ്‌പെയിനിലേക്ക് മടങ്ങിയിരുന്നു.

ദോഹ: ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ചേര്‍ന്നേക്കും. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയില്‍ ടീമിനൊപ്പം ഖത്തറിലെത്തിയ ബെന്‍സേമയ്ക്ക് പക്ഷേ തിരികെ പോകേണ്ടി വന്നു.

എന്നാല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ബെന്‍സേമ ചികിത്സക്കായി തിരികെ സ്‌പെയിനിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ പരിക്ക് ഭേദമാകുന്നുവെന്നും ഖത്തറിലേക്ക് താരം തിരികെയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരികെ ടീമിനൊപ്പം ചേരാനാകില്ലെങ്കിലും ഫ്രാന്‍സ് കപ്പ് നേടിയാല്‍ വിജയികള്‍ക്കുള്ള മെഡലിന് ഫിഫയുടെ ചട്ടം അനുസരിച്ച് ബെന്‍സേമയും അര്‍ഹനാകും.

മുന്‍ അര്‍ജന്റീനന്‍ നായകന്‍ ഡാനിയേല്‍ പസറല്ലയാണ് ഇക്കാര്യത്തില്‍ ബെന്‍സെമയുടെ മുന്‍ഗാമി. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പസറല്ല ഒരൊറ്റ മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. എന്നിട്ടും വിജയികള്‍ക്കുള്ള മെഡല്‍ ഫിഫ പസറല്ലയ്ക്ക് നല്‍കി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളത്തിന് പുറത്തെ കാരണങ്ങളാല്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന ബന്‍സേമയ്ക്ക് കാത്തിരുന്ന് കിട്ടിയ അവസരമാണ് ഇത്തവണത്തേത്.

ലോകകപ്പില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത ബെന്‍സേമ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ''ജീവതത്തില്‍ ഞാനൊരിക്കലും തളര്‍ന്നിട്ടില്ല. എന്നാല്‍ ഇന്നെനിക്ക് ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ എന്റെ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ടീമിന് ലോക കിരീടം നേടാന്‍ സഹായിക്കുന്ന മറ്റൊരു താരത്തിന് ഞാന്‍ എന്റെ സ്ഥാനം മാറികൊടുക്കും. നിങ്ങളുടെ സ്നേഹാന്വഷണങ്ങളോട് കടപ്പെട്ടിരിക്കുന്നു.'' ബെന്‍സേമ കുറിച്ചിട്ടു.

ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം- വീഡിയോ

click me!