
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്. ദിമിത്രിയോസ് ദിയമന്റകോസാണ് ഒരു ഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. അടുത്ത ഞായറാഴ്ച്ച കൊച്ചിയില്‍ ശക്തരായ എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന അടുത്ത മത്സരം. പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഗോവ.
ഹൈദരാബാദിന് ജയം
ഹൈദരാബാദ്: എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. 18-ാം മിനിറ്റില്‍ ഹാവിയര്‍ സിവേരിയോയാണ് ഗോള്‍ നേടിയത്. ജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റാണ് ഹൈദരാബാദിനുള്ളത്. ഇതുവരെ തോല്‍വി അറിയാത്ത ഹൈദരാബാദിന് ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞിരുന്നു.
ഗോവയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. 14 ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗോള്‍വര കടത്താന്‍ സാധിച്ചില്ല. മറുവശത്ത് ഹൈദരാബാദ് 13 ഷോട്ടുകളാണ് പായിച്ചത്. രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് വന്നപ്പോള്‍, ഒരിക്കല്‍ പന്ത് ഗോള്‍വര കടന്നു. 18ാം മിനിറ്റിലായിരുന്നു സിവേറിയോയയുടെ ഗോള്‍. ബര്‍ത്തോളമ്യൂ ഒഗ്‌ബെച്ചെയാണ് ഗോളിനുള്ള അവസരം ഒരുക്കികൊടുത്തത്. ഗോവയുടെ ആദ്യ തോല്‍വിയായിരുന്നിത്. നാല് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള ഗോവ ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!