
തിരുവനന്തപുരം: സന്തോഷ് ട്രോഫിയിൽ (Santosh Trophy 2022) ഏഴാം കിരീടം ഉയര്‍ത്തിയ കേരള ടീമിനെ (Kerala Football Team) അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ് എന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻറെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നു. നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവർക്കും ആശംസകൾ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഏഴഴകില്‍ കേരളം
ഫൈനലില്‍ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളം തോൽപ്പിക്കുകയായിരുന്നു. അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്‍റില്‍ ഒരു കളി പോലും തോൽക്കാതെയാണ് കേരളത്തിന്‍റെ കിരീടധാരണം. 1993ൽ കൊച്ചിയിൽ കുരികേശ് മാത്യുവിന്‍റെ ടീം ചാമ്പ്യന്മാരായതിന് ശേഷം സ്വന്തം മണ്ണിൽ കേരളത്തിന്‍റെ ആദ്യ കിരീടമാണിത്. കേരള നായകന്‍ ജിജോ ജോസഫ് ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Santosh Trophy: സന്തോഷപ്പെരുന്നാൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം