Santosh Trophy: സന്തോഷപ്പെരുന്നാൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം

Published : May 02, 2022, 10:52 PM ISTUpdated : May 02, 2022, 11:34 PM IST
Santosh Trophy: സന്തോഷപ്പെരുന്നാൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം

Synopsis

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍(Santosh Trophy) കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.

ആദ്യ പകുതി

ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈന്‍ ഖാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 5-3-2 ഫോര്‍മേഷനിലാണ് ബംഗാള്‍ ഇറങ്ങിയത്. 5 ാം മിനുട്ടില്‍ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോര്‍ണറില്‍ നിന്ന് ഫര്‍ദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈന്‍ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

10 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് സ്‌ട്രൈക്കര്‍ വിക്‌നേഷിന് സ്വീകരിക്കാന്‍ സാധിച്ചില്ല. 19 ാം മിനുട്ടില്‍ ഷികിലിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 23 ാം മിനുട്ടില്‍ ബംഗാളിന് സുവര്‍ണാവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് അര്‍ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ അര്‍ജുന്‍ ബോക്‌സിലേക്ക് പന്ത് നല്‍ക്കിയെങ്കിലും സ്വീകരിച്ച വിക്‌നേഷ് പുറത്തേക്ക് അടിച്ചു.

ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്‌നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനുട്ടിന് ശേഷം ഇടതു വിങ്ങിലൂടെ മുന്നേറിയ സഞ്ജു വിങ്ങില്‍ നിന്ന് ലോങ് റൈഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ മനോഹരമായി തട്ടിഅകറ്റി. 40 ാം മിനുട്ടില്‍ അര്‍ജുന്‍ എടുത്ത ഉഗ്രന്‍ ഫ്രീകിക്ക് കീപ്പര്‍ പിടിച്ചെടുത്തു. ആദ്യ പകുതി അധികസമയത്തേക്ക് നിങ്ങിയ സമയത്ത് ഇടത് വിങ്ങില്‍ നിന്ന് നല്‍കിയ പാസില്‍ ബംഗാള്‍ ടോപ് സ്‌കോററ് ഫര്‍ദിന്‍ അലി മൊല്ല ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് എടുത്തിങ്കിലും കേരളാ കീപ്പര്‍ മിഥുന്‍ തട്ടിഅകറ്റി.

രണ്ടാം പകുതി

നൗഫലിന്റെ ഒരു ഉഗ്രന്‍ അറ്റാകിങ്ങോട് കൂടിയാണ് രണ്ടാം പകുതി ആരംഭിച്ചത്. 58 ാം മിനുട്ടില്‍ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാള്‍ പ്രതിരോധ പാസിങ്ങില്‍ വരുത്തിയ പിഴവില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 62 ാം മിനുട്ടില്‍ ബംഗാളിന് ലഭിച്ച ഉഗ്രന്‍ അവസരം കേരളാ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. ഇടതു വിങ്ങില്‍ നിന്ന് തുഹിന്‍ ദാസ് എടുത്ത കിക്കാണ് മിഥുന്‍ തട്ടിഅകറ്റിയത്.

64 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോയുമൊത്ത് വന്‍ടൂ കളിച്ച് മുന്നേറിയ ജെസിന്‍ ഇടത് കാലുകൊണ്ട് ബോക്‌സിന് പുറത്തുനിന്ന് ഷോട്ട് എടുത്തെങ്കിലും പുറത്തേക്ക് പോയി. മത്സരം ആദ്യ പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തെ തേടി രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ഷിഖില്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് വലത് വിങ്ങിലൂടെ മുന്നേറി നൗഫല്‍ നല്‍കിയ പാസില്‍ നിന്ന് ലഭിച്ച അവസരവും ഷിഖില്‍ പുറത്തേക്ക് അടിച്ചു.

എക്‌സ്ട്രാ ടൈം

97 ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ബോക്‌സിന് അകത്ത്‌നിന്നിരുന്ന ദിലിപ് ഒര്‍വാന്‍ കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി.  114 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനുട്ടില്‍ കേരളം സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റം അസഹനീയം'; സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ
വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു