
കോഴിക്കോട്: ഫുട്ബോള്‍ ലോകകപ്പ് കഴിയും വരെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോള്‍ താങ്ങളുടെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ. രാഷ്ട്രീയ വ്യത്യാസമില്ലതെ ജനങ്ങളുടെ പിന്തുണ നഗരസഭക്ക് ഇക്കാര്യത്തിലുണ്ട്. പാരിസ്ഥിതിക പ്രശ്ന പരാതി അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വരെ അഭിനന്ദിച്ചതും പിന്തുണച്ചതുമാണ് കട്ടൗട്ടെന്നും നഗരസഭ കൗൺസിലർ മജീദ് മാസ്റ്റർ പറഞ്ഞു.
നേരത്തെ പുഴയിൽ കട്ടൗട്ട് സ്ഥാപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ കളക്ടര്‍ കൊടുവള്ളി നഗരസഭയ്ക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് നഗരസഭ വ്യക്തമാക്കിയത്. അഭിഭാഷകന്‍ ശ്രീജിത് പെരുമന കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടിയെടുക്കാന്‍ കളക്ടര്‍ നഗരസഭക്ക് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ ആവശ്യമായ നടപടിയെടുത്ത് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു കളക്ടറുടെ നിര്‍ദേശം.
പുള്ളാവൂര്‍ പുഴക്ക് നടുവിലെ തുരുത്തില്‍ അര്‍ജന്‍റീന ആരാധകരാണ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ആദ്യം സ്ഥാപിച്ചത്. പിന്നാലെ സമീപത്ത് ബ്രസീല്‍ ആരാധകര്‍ നായകന്‍ നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചു. ഇതിന് പിന്നാല മെസിക്കും നെയ്മര്‍ക്കുമൊപ്പം പോര്‍ച്ചുഗല്‍ ആരാധകര്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ 70 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുമെന്നായിരുന്നു പരാതി ഉയര്‍ന്നത്.
പുള്ളാവൂര്‍ പുഴക്ക് നടുവില്‍ ആരാധകര്‍ സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചത് രാജ്യാന്തര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി. രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫയും കട്ടൗട്ടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോള്‍ ആവേശം രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായതിന് പിന്നാലെയാണ് വിവാദവും ഉയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!