
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ സെമിയില്‍ ലിവിര്‍പൂളിനോട് തോറ്റ് പുറത്തായതില്‍ കണ്ണീരണിഞ്ഞ് ബാഴ്സലോണ നായകന്‍ ലിയോണല്‍ മെസ്സി. മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയശേഷമാണ് മെസ്സി പൊട്ടിക്കരഞ്ഞത്. സഹതാരങ്ങള്‍ മെസ്സിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കണ്ണീരടക്കാനായില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വിമാനത്തവാളത്തില്‍വെച്ച് രോഷാകുലരായ ബാഴ്സ ആരാധകരോട് മെസ്സി ദേഷ്യപ്പെട്ടതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മത്സരശേഷം ബാഴ്സ താരങ്ങളെല്ലാം ടീം ബസില്‍ വിമാനത്താവളത്തിലേക്ക് പോയപ്പോഴും പതിവ് ഉത്തേജക മരുന്ന് പരിശോധനകള്‍ക്കായി മെസ്സിക്ക് ആന്‍ഫീല്‍ഡില്‍ കാത്തുനില്‍ക്കേണ്ടി വന്നു. മെസ്സിയെ പിന്നീട് പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
ബാഴ്സലോണ ജേഴ്സിയില്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നനേട്ടത്തിനായി ഇറങ്ങിയ മെസ്സിയും സംഘവും ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. ആദ്യപാദത്തില്‍ 3-0ന്റെ ലീഡുണ്ടായിട്ടും രണ്ടാംപാദത്തില്‍ ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡില്‍ 4-0നാണ് ബാഴ്സ തോല്‍വി വഴങ്ങിയത്.
അതേസമയം, തോല്‍വിയില്‍ ബാഴ്സ സൂപ്പര്‍താരം ലൂയി സുവാരസ് ആരാധകരോട് മാപ്പു പറഞ്ഞു. ഒരു മിനിട്ടിനിടെ രണ്ടു ഗോള്‍ വഴങ്ങിയത് അംഗീകരിക്കാനാവില്ലെന്നും ലിവര്‍പൂള്‍ അവസാന ഗോള്‍ നേടുമ്പോള്‍ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു ബാഴ്സയുടെ പ്രതിരോധമെന്നും സുവാരസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!