
ദോഹ: ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പില്‍ പോളണ്ടിനെതിരെ അവസാന മത്സരത്തില്‍ ആധികാരികമായിരുന്നു അര്‍ജന്റീനയുടെ പ്രകടനം. സര്‍വ മേഖലയിലും ആധിപത്യം കാണിച്ച അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചുകയറിയത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന് ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും ്അര്‍ജന്റീനയ്ക്ക് സാധിച്ചു.
ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫോമാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. ഇതുവരെ രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയുടെ കാലില്‍ നിന്നുണ്ടായി. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ ഒരു സവിശേഷ റെക്കോര്‍ഡാണ് മെസിയെ കാത്തിരിക്കുന്നത്. പ്രൊഫഷനല്‍ കരിയറില്‍ ഇന്ന് ആയിരം മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പര്‍താരം. അര്‍ജന്റീനയ്ക്കായി ഇതിനോടകം 168 മത്സരങ്ങള്‍ മെസി പൂര്‍ത്തിയാക്കി. ക്ലബ് തലത്തിലായി ബാഴ്‌സലോണ ജേഴ്‌സിയില്‍ 778 മത്സരങ്ങളിലും മെസി ബൂട്ടണിഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം 53 മത്സരങ്ങളും കളിച്ചു.
മെസിയുടെ അവസാന ലോകകപ്പാണിതെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം മെസി പറഞ്ഞിട്ടില്ല. കഴിയുന്നിടത്തോളം കളിക്കുമെന്നാണ് മെസി പറയുന്നത്. മാത്രമല്ല, ഇത് മെസിയുടെ അവസാന ലോകകപ്പല്ലെന്നാണ് കോച്ച് ലിയോണല്‍ സ്‌കലോണി പറയുന്നത്. എന്നാല്‍, മെസിക്കൊരു ലോകകിരീടം സമ്മാനിക്കാനാണ് ടീമംഗങ്ങളുടെ ശ്രമം. ഡി പോള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പലപ്പോഴും വ്യക്തമാക്കിയതാണ്.
ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഡി മരിയയുടെ പരിക്ക് അര്‍ജന്റീനയ്ക്ക് ആശങ്കയാണ്. പരിക്ക് കാരണം താരം കളിക്കുമോയെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പോളണ്ടിനെതിരായ മത്സരത്തിലെ 59-ാംം മിനിറ്റില്‍ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. തുടയിലെ പേശികള്‍ക്ക് ക്ഷതമേറ്റെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരത്തെ മാറ്റാന്‍ സാധ്യതയില്ലെന്നുമാണ് വിദേശ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍ : ഗോള്‍ കീപ്പര്‍: എമിലിയാനൊ മാര്‍ട്ടിനെസ്. പ്രതിരോധം : നഹ്വേല്‍ മൊളിന, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന. മധ്യനിര : റോഡ്രിഗൊ ഡി പോള്‍, എന്‍സൊ ഫെര്‍ണാണ്ടസ്, അലെക്സിസ് മാക് അല്ലിസ്റ്റര്‍. മുന്നേറ്റം : ലിയോണല്‍ മെസി, ജൂലിയന്‍ ആല്‍വരെസ്, എയ്ഞ്ചല്‍ ഡി മരിയ / പപു ഗോമോസ് / എയ്ഞ്ചല്‍ കൊറേയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!