
ദോഹ: ഖത്തറിൽ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0 ന് ജയിച്ച ശേഷം ഡ്രസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവുട്ടി എന്ന സംഭവം വിവാദമാകുന്നു. മെസിയുടെയും എൻസോ ഫെർണാണ്ടസിന്റെ ഗോളിലൂടെയാണ് ഗ്രൂപ്പ് സിയിൽ മെക്‌സിക്കോയ്‌ക്കെതിരെ നടന്ന ജീവന്‍മരണ പോരാട്ടത്തില്‍ വിജയിച്ച് അർജന്റീന ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ നിലനില്‍പ്പ് ഉറപ്പിച്ചത്.
മത്സരശേഷം അര്‍ജന്‍റീനയുടെ ഡ്രസിംഗ് റൂമിലെ ആഘോഷത്തിന്‍റെ ദൃശ്യത്തിലാണ് വിവാദമായ സംഭവം വന്നത്. അര്‍ജന്‍റീനന്‍ താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവച്ച് ആഘോഷ ദൃശ്യങ്ങളില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസി ചവിട്ടുന്നത് വ്യക്തമായി കാണാം. ഇത് മെക്സിക്കന്‍ ജേഴ്സിയാണ് എന്നതാണ് വിവാദത്തിന് അടിസ്ഥാനം.
മെക്സിക്കന്‍ കളിക്കാരനിൽ നിന്ന് കളിയോര്‍മയായി ലഭിച്ച ജേഴ്സിയാകാം ഇതെന്നാണ് യാഹൂ സ്പോര്‍ട്സ് റിപ്പോര്‍ട്ട് പറയുന്നത്. മെസി അത് ചവിട്ടുന്നില്ലെന്നും കാലുകൊണ്ട് നീക്കി ഇട്ടതാണെന്നും വാദം ഉയരുന്നുണ്ട്. സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുമ്പോൾ അവന്റെ കാലുകൾ കൊണ്ട് മെസ്സി ജഴ്‌സി മാറ്റുന്നത് പോലെയാണ് കാണപ്പെടുന്നത് എന്നാണ് ഒരു വാദം.
എന്തായാലും മെസിയുടെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ മെക്സിക്കന്‍ രോഷത്തിന് തിരികൊളുത്തിയിട്ടുണ്ട്. മെക്‌സിക്കോയിലെ പ്രമുഖനായ ബോക്‌സർ കാനെലോ അൽവാരസ് തന്‍റെ ട്വിറ്റര്‍ പോസ്റ്റിൽ മെസ്സിയെ വിമർശിച്ചു. മെക്‌സിക്കൻ ജേഴ്‌സിയിൽ മെസ്സി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിക്കുന്നത്.
"ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ" കാനെലോ അൽവാരസ് ട്വിറ്ററില്‍ പറഞ്ഞു.
ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കാണ് വഴി വച്ചത്. പലരും മെസ്സിയെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. മെസി ഈ പ്രവൃത്തിയിൽ മെക്സിക്കന്‍ ജേഴ്സിയോട് 'അനാദരവ്' കാണിച്ചില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഒപ്പം കളിച്ച ഒരു രാജ്യത്തിന്റെ ജേഴ്സി തറയില്‍ ഇടുന്നതിനപ്പുറം മോശം സംഭവം എന്തുണ്ടെന്നാണ് ഇതിന് എതിര്‍വാദം ഉയരുന്നത്.
സംഭവത്തില്‍ അര്‍ജന്‍റീന ടീം ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേ സമയം. അതേ സമയം ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സിയും അർജന്റീനയും പോളണ്ടിനെ നേരിടും, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ഈ മത്സരത്തില്‍ വിജയം അര്‍ജന്‍റീനയ്ക്ക് അത്യവശ്യമാണ്.
ഇനിയും കളി ബാക്കിയുണ്ട്' എന്ന് കരഞ്ഞ് പറഞ്ഞത് ചുമ്മാതല്ല; മെസിയുടെ കളി കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!