എന്ത് വില കൊടുത്തും മെസിയെ നിലനിര്‍ത്തണം, പിഎസ്ജി മാനേജ്മെന്‍റിന് വ്യക്തമായ സന്ദേശം നല്‍കി ഖത്തര്‍ ഉടമകള്‍

By Web TeamFirst Published Mar 21, 2023, 4:43 PM IST
Highlights

സീസണൊടുവില്‍ പി എസ് ജിയില്‍ തുടരുന്നില്ലെങ്കില്‍ ബാഴ്സയിലേക്ക് മടങ്ങുകയോ യുഎസ് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മിയാമിലേക്കോ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിലേക്കോ റെക്കോര്‍ഡ് തുകക്ക് ചേക്കേറുകയോ ആണ് മെസിക്ക് മുന്നിലുള്ള വഴികള്‍.

പാരീസ്: പി എസ് ജിയില്‍ ലിയോണല്‍മെസിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ടീം മാനേജ്മെന്‍റിന് വ്യക്തമായ സന്ദേശം നല്‍കി പി എസ് ജി ക്ലബ്ബ് ചെയര്‍മാനായ നാസര്‍ അല്‍ ഖിലാഫി. സീസണൊടുവില്‍ കരാര്‍ കാലാവധി തീരുന്ന മെസിയെ എന്ത് വില കൊടുത്തും നിലനിര്‍ത്തുകയാണ് പി എസ് ജിയുടെ ലക്ഷ്യമെന്ന് നാസര്‍ അല്‍ ഖിലാഫിയും ക്ലബ്ബിന്‍റെ ഉപദേശകനായ ലൂയിസ് കാംപോസും ക്ലബ്ബ് മാനേജ്മെന്‍റിനെ അറിയിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പിന് മുമ്പെ മെസിയോട് ഏറെ ആദരവുള്ള അല്‍ ഖിലാഫിക്ക് അര്‍ജന്‍റീന ലോകകപ്പ് നേടിയതോടെ അത് കൂടിയിട്ടേയുള്ളു.അതുകൊണ്ടുതന്നെ സീസണൊടുവില്‍ മെസിയെ കൈവിടാതെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് ഉടകള്‍ ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സീസണൊടുവില്‍ പി എസ് ജിയില്‍ തുടരുന്നില്ലെങ്കില്‍ ബാഴ്സയിലേക്ക് മടങ്ങുകയോ യുഎസ് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മിയാമിലേക്കോ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിലേക്കോ റെക്കോര്‍ഡ് തുകക്ക് ചേക്കേറുകയോ ആണ് മെസിക്ക് മുന്നിലുള്ള വഴികള്‍.

കരാര്‍ പുതുക്കുക എളുപ്പമല്ല

അതേസമയം, മെസിയുമായുള്ള കരാര്‍ പുതുക്കുക പി എസ് ജിക്ക് എളുപ്പമല്ലെന്നാണ് സൂചനകള്‍.ക്ലബ്ബില്‍ എംബാപ്പെയ്ക്ക് തുല്യ പ്രതിഫലവും പരിഗണനയുമാണ് മെസി കരാര്‍ പുതുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ആര്‍എംസി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫിഫ ലോകകപ്പ് ജയിച്ച ശേഷം മെസി തന്‍റെ നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അടുത്തിടെ പി എസ് ജിയുമായി ഒപ്പിട്ട പുതിയ കരാര്‍ പ്രകാരം എംബാപ്പെയുടെ പ്രതിമാസ പ്രതിഫലം ആറ് മില്യണ്‍ യൂറോ ആണ്. 180 മില്യണ്‍ യൂറോ ബോണസും കരാര്‍ കാലാവധിയില്‍ ലഭിക്കും. അതേസമയം, മെസിയുടെ പ്രതിഫലം ആദ്യ വര്‍ഷം 30 മില്യണ്‍ യൂറോയും രണ്ടാം വര്‍ഷം മുതലുള്ള സീസണുകളില്‍ 40 മില്യണ്‍ യൂറോയുമാണ്. ഇതിന് പുറമെ 15 മില്യണ്‍ യുറോ വാര്‍ഷി ലോയല്‍റ്റി ഫീ ആയും മെസിക്ക് ലഭിക്കുന്നുണ്ട്.

click me!