
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. ഒരു മത്സരം ബാക്കി നില്‍ക്കെ 94 പോയിന്റുള്ള ലിവര്‍പൂളിന് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഭീഷണിയായുള്ളത്. 36 കളിയില്‍ 92 പോയിന്റുള്ള സിറ്റിയുടെ രണ്ട് മത്സരങ്ങളുടെ ഫലംകൂടി അനുസരിച്ചാകും ലീഗ് കിരീടം ആര്‍ക്കെന്ന് തീരുമാനമാവുക.
മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാമിന് തോല്‍വി പിണഞ്ഞു. ബോണ്‍മൗത്തിനോട് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. സണ്‍ ഹ്യൂംഗ് മിന്നും യുവാന്‍ ഫോയ്ത്തും ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് ടോട്ടന്‍ഹാമിന്റെ പ്രകടനത്തെ ബാധിച്ചു. ഇഞ്ചുറി ടൈമില്‍ നഥാന്‍ അകേയാണ് ടോട്ടനത്തെ ഞെട്ടിച്ച ഗോള്‍ നേടിയത്. ഇതോടെ അവസാന മത്സരത്തില്‍ എവര്‍ട്ടനെ തോല്‍പിച്ചാലേ ടോട്ടനത്തിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാനാവൂ. 37 കളിയില്‍ 70 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം.
ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും ഇന്നിറങ്ങും. ചെല്‍സി വൈകിട്ട് ആറരയ്ക്ക് വാറ്റ്‌ഫോര്‍ഡിനെ നേരിടും. ഇതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവേ മത്സരത്തില്‍ ഹഡേഴ്‌സ്ഫീല്‍ഡുമായി ഏറ്റുമുട്ടും. ആഴ്‌സണല്‍ രാത്രി ഒമ്പതിന് ബ്രൈറ്റണെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!