
ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (Champions League) വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് (Liverpool) ജയം. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ സ്പാനിഷ് ക്ലബിനെ മറികടന്നത്. സാദിയോ മാനെ (Sadio Mane) ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ വിയ്യാറയല്‍ താരം പെര്‍വിസ് എസ്തുപിനന്റെ സമ്മാനമായിരുന്നു.
ആദ്യപകുതിയില്‍ ലിവര്‍പൂൡനെ പ്രതിരോധിച്ച് നിര്‍ത്താന്‍ വിയ്യാറയലിന് സാധിച്ചെങ്കിലും രണ്ടാംപാതിയില്‍ അടിതെറ്റി. 53-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ ക്രോസ് വിയ്യാറയല്‍ താരം എസ്തുപിനന്റെ കാലില്‍ തട്ടി ഗോള്‍വര കടന്നു.
ആദ്യഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് രണ്ടാം ഗോളുമെത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു മാനെയുടെ ഗോള്‍. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായാണ് ഗോളിന് വഴിയൊരുക്കിയത്. സീസണില്‍ മാനെയുടെ 20-ാം ഗോളായിരുന്നത്. ഗോളാക്കാമായിരുന്ന നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ കളഞ്ഞു കുളിച്ചിരുന്നു.
മെയ്‌നാലിന് രണ്ടാം പാദത്തില്‍ രണ്ട് ഗോള്‍ കടവുമായി സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്ന വിയ്യാറയിലിന്, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.
യൂറോപ്പയില്‍ ഇന്ന് സെമി
യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന് ഇന്ന് തുടക്കം. ആദ്യ പാദ സെമിയില്‍ ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ഹാം, ജര്‍മന്‍ ടീം ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. ജര്‍മ്മനിയുടെ ആര്‍ ബി ലീപ്‌സിഗ്, സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിനെയും നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം. ക്വാര്‍ട്ടറില്‍ ബാഴ്‌സയെ അട്ടിമറിച്ച ടീമാണ് ഐന്‍ട്രാഷ്. രണ്ടാം പാദം അടുത്ത മാസം ആറാം തീയതി പുലര്‍ച്ചെ നടക്കും. മെയ് 18നാണ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!