
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. കിരീടനിര്‍ണയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടത്തില്‍ വിട്ടുകൊടുക്കാതെ സിറ്റിയും ലിവര്‍പൂളും (Liverpool). ഇരുവരും രണ്ട് ഗോള്‍ നേടി പിരിഞ്ഞു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബൂട്ടുകെട്ടിയ സിറ്റി അഞ്ചാം മിനിറ്റില്‍ മുന്നിലെത്തി. നായകന്‍ കെവിന്‍ ഡിബ്രൂയ്‌നാണ് (Kevi De Bruyn) ലീഡ് സമ്മാനിച്ചത്. ഗോളിന്റെ ചൂടാറും മുമ്പ് 13-ാം മിനിറ്റില്‍ ഡീഗോ ജോട്ടയിലൂടെ ലിവര്‍പൂളിന്റെ മറുപടി. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി വീണ്ടും മുന്നില്‍.
രണ്ടാംപകുതിയുടെ തുടകത്തില്‍ തന്നെ സാദിയോ മാനേ ഇത്തിഹാദിനെ നിശബ്ദമാക്കി. റഹീം സ്റ്റെര്‍ലിംഗ് സിറ്റിയുടെ സന്തോഷം വീണ്ടെടുത്തെങ്കിലും വാറില്‍ ലിവര്‍പൂളിന് ആശ്വാസം. ലോംഗ് വിസിലിന് തൊട്ടുമുന്‍പ് റിയാദ് മെഹറസിന് പിഴച്ചതോടെ സമനില തെറ്റാതെ സിറ്റിയും ലിവര്‍പൂളും. മുപ്പത്തിയൊന്ന് മത്സരം പിന്നിടുമ്പോള്‍ സിറ്റിക്ക് 74 പോയിന്റാണുള്ളത്. ലിവര്‍പൂളിന് 73 പോയിന്റുണ്ട്. ഇനിയുള്ള എല്ലാക്കളിയും ഇരുടീമിനും അതിനിര്‍ണായകം.
അതേസമയം, ബ്രെന്റ്‌ഫോര്‍ഡ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. രണ്ടാം പുകതിയില്‍ ബ്രയാന്‍ എംബ്യൂമോയും ഇവാന്‍ ടോണിയും നേടിയ ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്‌ഫോര്‍ഡിന്റെ ജയം. 32 കളിയില്‍ 36 പോയിന്റുമായി പതിമൂന്നാം സ്ഥാനത്തേക്കുയരാനും ബ്രെന്റ്‌ഫോര്‍ഡിന് കഴിഞ്ഞു. മറ്റൊരു മത്സരത്തില്‍ നോര്‍വിച്ച് സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ പരാജയപ്പെടുത്തി.
ത്രില്ലറില്‍ ബാഴ്‌സലോണ
ലാലിഗയില്‍ ലെവാന്റെയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടി ബാഴ്‌സലോണയ്ക്ക് ജയം. ഇഞ്ച്വറി ടൈമിലെ ഒരു ഗോളിന്റെ മികവിലാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 52-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ലൂയീസ് മൊറാലസ് ലെവാന്റയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം ഒബാമയങ് ഒപ്പമെത്തിച്ചു. 63-ാം മിനിറ്റില്‍ പെഡ്രി ബാഴ്‌സയ്ക്ക് ആ്ദ്യമായി ലീഡ് സമ്മാനിച്ചു.
എന്നാല്‍ ഗോണ്‍സാലോ മെലേറോയുടെ മറ്റൊരു പെനാല്‍റ്റി ലെവാന്റയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ചിരിക്കെ ലൂക് ഡി യോങ് ബാഴ്‌സയുടെ രക്ഷകനായി. ഇഞ്ചുറി സമയത്തായിരുന്നു ഡി യോങിന്റെ ഹെഡ്ഡര്‍. 30 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി ബാഴ്‌സലോണ ലീഗില്‍ രണ്ടാമതാണ്. 31 മത്സരങ്ങളില്‍ 72 പോയിന്റുള്ള റയല്‍ മാഡ്രിഡ് ഒന്നാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!