
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ(Manchester United) ഇടക്കാല പരിശീലകനായി റാൾഫ് റാഗ്നിക്കിനെ(Ralf Rangnick) നിയമിച്ചു. പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന്(Ole Gunnar Solskjaer) പകരമാണ് നിയമനം. ഈ സീസൺ അവസാനിക്കും വരേയാണ് റാഗ്നിക്കിന്‍റെ കരാർ. കരാർ അവസാനിച്ച ശേഷം അടുത്ത രണ്ട് സീസണിൽ റാഗ്നിക്ക് യുണൈറ്റഡിന്‍റെ ഉപദേഷ്ടാവായും പ്രവർത്തിക്കും.
ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് ജര്‍മന്‍കാരനായ റാൽഫ് റാഗ്നിക്ക് യുണൈറ്റഡിൽ എത്തുന്നത്. പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോര്‍ഡിനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് യുണൈറ്റഡ് തോറ്റതിന് പിന്നാലെയാണ് സോള്‍ഷെയറിനെ പരിശീലക സ്ഥാനത്തു നിന്ന് യുണൈറ്റഡ് പുറത്താക്കിയത്. യുണൈറ്റഡ് പതിമുന്ന് മത്സരങ്ങളില്‍ ഏഴാം തോല്‍വി വഴങ്ങിയതിന് പിന്നാലെയായിരുന്നു സോള്‍ഷെയറിന്‍റെ പടിയിറക്കം.
സോള്‍ഷെയറിനെ പുറത്താക്കിയശേഷം സഹപരിശീലകനായ മൈക്കല്‍ കാരിക്കായിരുന്നു യുണൈറ്റഡിന്‍റെ പരിശീലക ചുമതല വഹിച്ചിരുന്നത്. കാരിക്കിന് കീഴില്‍ ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡ് കഴിഞ്ഞ ആഴ്ച വില്ലാറയിലെ തോല്‍പ്പിക്കുകയും കരുത്തരായ ചെല്‍സിക്കെതിരെ സമനില(1-1ഃ നേടുകയും ചെയ്തിരുന്നു.
1980കളുടെ തുടക്കത്തില്‍ പരിശീലക കരിയര്‍ തുടങ്ങിയ റാഗ്നിക്ക് പ്രസ്സിംഗ് ഫുട്ബോളിന്‍റെ ആശാനായാണ് അറിയപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ പരിശീലകനായി ചേരുന്നതില്‍ സന്തോഷമുണ്ടെന്നും യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന പ്രതിഭാധനരടങ്ങിയ ടീമിനെ വിജയത്തിലേക്ക് നയിക്കാനാവുമെന്നും റാഗ്നിക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.
സീസണൊടുവില്‍ പി എസ് ജി പരിശീലകനായ മൗറീഷ്യോ പോച്ചെട്ടീനെയെയോ മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാനെയോ മാഞ്ചസ്റ്റര്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കും പുറമെ അയാക് പരിശീലകനായ എറിക് ടെന്നും ലെസ്റ്റ് സിറ്റി പരിശീലകനായ ബ്രണ്ടന്‍ റോഡ്ജേഴ്സും യുണൈറ്റഡിന്‍റെ പരിഗണനയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!