
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തി സോള്‍ഷെയര്‍. സീസണില്‍ ആദ്യ ആറ് സ്ഥാനങ്ങളിലെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രയാസപ്പെടുമെന്നാണ് പരിശീലകന്‍ സോള്‍ഷെയര്‍ പറയുന്നത്.
'മത്സരഫലങ്ങള്‍ നിരാശരാക്കുന്നു. എല്ലാവരുടെയും ആത്മവിശ്വാസം അത് തകര്‍ത്തിരിക്കുന്നു. മത്സരങ്ങള്‍ ജയിക്കാത്തതില്‍ ആരാധകരോട് മാപ്പ് ചോദിക്കുകയാണ്. ആദ്യ നാലില്‍ എത്താന്‍ അതിസങ്കീര്‍ണമായ ജോലിയാണ് മുന്നിലുള്ളത്. ആദ്യ ആറ് സ്ഥാനങ്ങള്‍ തന്നെ പരിഗണിക്കേണ്ടതില്ല. എല്ലാ മത്സരങ്ങളും ജയിക്കാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ മത്സരങ്ങള്‍ ജയിക്കാനാവുന്നില്ല, പ്രത്യേകിച്ച് എവേ മത്സരങ്ങളില്‍'- സോള്‍ഷെയര്‍ വ്യക്തമാക്കി.
ന്യൂകാസിലിനോടും തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ 15 പോയിന്‍റ് പിന്നിൽ. പോഗ്‌ബയും മാര്‍ഷ്യലും ലിംഗാര്‍ഡും പരിക്കേറ്റ് പുറത്താണെന്ന ന്യായീകരണമൊന്നും ആരാധകര്‍ അംഗീകരിക്കില്ലെന്ന് ഒലേ സോള്‍ഷെയറും സമ്മതിക്കുന്നു.
പോയിന്‍റ് പട്ടികയിൽ ഏറെ പിന്നിലായിക്കഴിഞ്ഞ യുണൈറ്റഡ് യൂറോപ്പാ ലീഗില്‍ കളിക്കുമോയെന്ന് പോലും പരിശീലകന് സംശയമാണ്. ബദ്ധവൈരികളായ ലിവര്‍പൂളിനെയാണ് ഇനി യുണൈറ്റഡിന് നേരിടാനുള്ളത്. ഈ മാസം 20നാണ് ഈ അഭിമാനപ്പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!