
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്‍ എംബാപ്പെ. സ്വീഡനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ഇരട്ടഗോളുകള്‍ നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് 28-കാരനായ എംബാപ്പെ സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇതുവരെ 10 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. എട്ട് ഗോളുകള്‍ വീതം നേടിയ ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോയെയും ലിയോണിഡസിനേയും മറികടന്നാണ് എംബാപ്പെയുടെ ഈ നേട്ടം.
ജസ്റ്റ് ഫോണ്ടെയ്ന്‍, പെലെ എന്നിവര്‍ 7 ഗോളുകള്‍ വീതമാണ് നോക്കൗട്ട് ഘട്ടത്തില്‍ നേടിയിട്ടുള്ളത്. കൂടാതെ, ലോകകപ്പിലെ മൊത്തം ഗോളുകളുടെ എണ്ണം 18-ല്‍ എത്തിച്ച എംബാപ്പെ, ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി. ടൂര്‍ണമെന്റിലെ ഗോളവേട്ടയില്‍ ലയണല്‍ മെസിക്കൊപ്പം (ആറ് ഗോളുകള്‍) എംബാപ്പെ ഒന്നാം സ്ഥാനത്താണ്. ആകെ 19 ഗോളുകളുമായി മെസി ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടികയില്‍ തുടരുമ്പോഴും, നോക്കൗട്ട് റൗണ്ടില്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായിട്ടുള്ളത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഗോളുകളൊന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്.
എംബാപ്പെയുടെ നേട്ടത്തെ കുറിച്ച് ഫ്രഞ്ച് കോച്ച് ഡെഷാംപ്‌സിന്റെ വാക്കുകള്‍.. 'നമ്മള്‍ ഫുട്‌ബോള്‍ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. മത്സരത്തിന് മുന്‍പ് എംബാപ്പെ റെക്കോര്‍ഡുകളെക്കുറിച്ചല്ല ചിന്തിക്കുന്നത്, മറിച്ച് അവസരങ്ങളെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ സ്ഥിരതയോടെ ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് എംബാപ്പെയെ മറ്റാരെക്കാളും മുകളില്‍ പ്രതിഷ്ഠിക്കുന്നു.'' ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ഡെഷാംപ്‌സ് മത്സരശേഷം പറഞ്ഞു.
1998 ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ 3-0ത്തിന് വിജയിച്ചതിന് ശേഷമുള്ള ഫ്രാന്‍സിന്റെ ഏറ്റവും വലിയ നോക്കൗട്ട് വിജയമാണ് സ്വീഡനെതിരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 4-ന് നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മ്മനിയെ അട്ടിമറിച്ചെത്തുന്ന പാരഗ്വായ് ആണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!