ഖത്തറില്‍ വീണ്ടും അട്ടിമറി! വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയം മൊറോക്കോയുടെ മുന്നില്‍ വീണു

By Web TeamFirst Published Nov 27, 2022, 8:35 PM IST
Highlights

ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 12-ാം മിനിറ്റില്‍ ഡി ബ്രൂയ്‌നിന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക്. എന്നാല്‍ ഫലപ്രദമായി ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിനായി.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. വമ്പന്‍താര നിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് ഞെട്ടിക്കുകയായായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം- ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും.

ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 12-ാം മിനിറ്റില്‍ ഡി ബ്രൂയ്‌നിന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക്. എന്നാല്‍ ഫലപ്രദമായി ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിനായി. 16-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് മറ്റൊരു ഫ്രീകിക്ക് കൂടി. ഇത്തവണ തോര്‍ഗന്‍ ഹസാര്‍ഡ് പന്ത് ഈഡന്‍ ഹസാര്‍ഡിന് മറിച്ചുനില്‍കി. ഹസാര്‍ഡ്, ഡിബ്രൂയ്‌നിലേക്ക്. ബോക്‌സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിതെറിച്ചു. മത്സരം പുരോഗമിക്കുന്തോറും മൊറോക്കോ താളം കണ്ടെത്തി.

27-ാം മിനിറ്റില്‍ അമല്ല ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത വോളി ലക്ഷ്യം കണ്ടില്ല. 35-ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് മറ്റൊരു അവസരം. ഹകിമിയുടെഷോട്ട് ബോക്‌സിന് പുറത്തുനിന്ന് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്ക, ബെല്‍ജിയത്തിന്റെ വലയല്‍ പന്തെത്തിച്ചു. എന്നാല്‍ വാറിലൂടെ ബെല്‍ജിയം രക്ഷപ്പെട്ടു. വൈകാതെ ആദ്യപാതിക്ക് അവസാനമായി. രണ്ടാംപാതിയിലും മൊറോക്കോ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരുന്നു.

73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.

പെനാൽറ്റി വിവാദം അടങ്ങിയപ്പോൾ പോർച്ചു​ഗലിന് അടുത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്, ​മത്സരങ്ങൾ നഷ്ടമാകും

click me!