പെനാൽറ്റി വിവാദം അടങ്ങിയപ്പോൾ പോർച്ചു​ഗലിന് അടുത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്, ​മത്സരങ്ങൾ നഷ്ടമാകും

By Web TeamFirst Published Nov 27, 2022, 7:41 PM IST
Highlights

പോർച്ചു​ഗൽ ലോകകപ്പിൽ മുന്നേറിയാൽ പിഎസ്ജി താരം കൂടിയായ ഡാനിലോയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ​ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പോർച്ചു​ഗൽ ഘാനയെ പരാജയപ്പെടുത്തിയപ്പോൾ ഡാനിലോ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.

ദോഹ: ലോകകപ്പിലെ രണ്ടാം മത്സരത്തിനായി തയാറെടുക്കുന്നതിനിടെ പോർച്ചു​ഗലിന് തിരിച്ചടി. ഇന്നലെ പരിശീലനം നടത്തുന്നതിനിടെ ടീമിന്റെ പ്രതിരോധനിരയിലെ കരുത്തനായ ഡാനിലോ പെരേരയ്ക്ക് പരിക്കേറ്റു. ഉറുഗ്വേയ്‌ക്കെതിരായ പോർച്ചുഗലിന്റെ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മുപ്പത്തിയൊന്നുകാരനായ ഡാനിലോയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. താരത്തിന് ഇനിയുള്ള ​ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം നഷ്ടമാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

പോർച്ചു​ഗൽ ലോകകപ്പിൽ മുന്നേറിയാൽ പിഎസ്ജി താരം കൂടിയായ ഡാനിലോയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ​ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പോർച്ചു​ഗൽ ഘാനയെ പരാജയപ്പെടുത്തിയപ്പോൾ ഡാനിലോ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. അതേസമയം, ഒക്ടോബറിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റിട്ടും പെരേര പൂർണ്ണ ഫിറ്റ്നസോടെ ലോകകപ്പിലേക്ക് എത്തിയത് ശ്രദ്ധേയമായിരുന്നു. പിഎസ്ജിയിൽ രണ്ടാഴ്ചയോളം താരം പരിക്കേറ്റ് പുറത്തായിരുന്നു.

പോർച്ചുഗൽ തിങ്കളാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് ഉറുഗ്വേയെ നേരിടുന്നത്. അവസാന മത്സരത്തിൽ ഡിസംബർ രണ്ട് സൗത്ത് കൊറിയക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘം പോരിനിറങ്ങുക. നേരത്തെ, ഘാനക്കെതിരെ പോർച്ചു​ഗൽ വിജയം നേടിയെങ്കിലും മത്സരശേഷം വലിയ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.  ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകന്‍ ഓഡോ അഡോ തുറന്നടിച്ചത്.

മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടിനാവാതെ പോര്‍ച്ചുഗല്‍ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഘാന പരിശീലകന്‍ വാദിച്ചു. അതൊരു തെറ്റായ തീരുമാനം ആയിരുന്നു.

എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു. ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം. പക്ഷേ, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അര്‍ഹമായ മഞ്ഞക്കാര്‍ഡ‍ുകള്‍ ചിലത് ലഭിച്ചു. പക്ഷേ, കൗണ്ടര്‍ അറ്റാക്കുകള്‍ തടഞ്ഞതും ജഴ്സി പിടിച്ച് വലിച്ചതുമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ നല്‍കിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖത്തറിലെ കാണികളുടെ എണ്ണം ചരിത്ര പുസ്തകത്തിലേക്ക്; ഒറ്റപ്പേര്, അർജന്റീന, ഈ റെക്കോർഡ് ഇനി ആര് മറികടക്കും?

click me!