
ദോഹ: ലോകകപ്പിന് തൊട്ട് മുമ്പ് പരിക്കേറ്റ് പുറത്തായ കരീം ബെൻസേമ ശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. ടീമിലെ അഭാവത്തിനിടെ സൂപ്പർ താരം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പ് തുടങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാര്‍ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുടെ പരിക്കും പിന്മാറ്റവും.
ടീമിന് പ്രതീക്ഷ നൽകി താരം തിരിച്ചെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്. ടീമിനൊപ്പമില്ലാത്ത താരം ഫ്രാന്‍സില്‍ നിന്ന് അൽപ്പം ദൂരെയാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ ലാ റീയുണിയനാണ് വിശ്രമ കേന്ദ്രം. ദ്വീപിൽ വന്നിറങ്ങിയ ചിത്രം ബെൻസേമ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇന്ത്യ ഉൾപ്പടെ വിവിധരാജ്യങ്ങളിലെ സംസ്കാരങ്ങൾ സംഗമിക്കുന്ന ഫ്രഞ്ച് ദ്വീപിലെ കൗതുക കാഴ്ചകളും ഭക്ഷണവൈവിധ്യങ്ങളും പ്രശസ്തമാണ്.
പിന്നാലെ പരിശീലകൻ ദിദിയർ ദെഷാംസിനോട് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചപ്പോള്‍ സൂപ്പർ താരത്തിന്‍റെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. ബെൻസേമയെ കുറിച്ചല്ല, ടീമിലുള്ള 24 പേരെ കുറിച്ച് മാത്രമാണ് ഇപ്പോൾ ശ്രദ്ധ എന്നാണ് ദെഷാംസിന്‍റെ വാക്കുകൾ. ഫ്രാൻസിന്‍റെ ലോകകപ്പ് ടീം ലിസ്റ്റിൽ നിന്ന് ബെൻസേമയെ ഇപ്പോഴും കോച്ച് ഒഴിവാക്കിയിട്ടില്ല. അതിനാൽ മൈതാനത്ത് ഇറങ്ങിയില്ലെങ്കിലും, ഫ്രാൻസ് കപ്പടിച്ചാൽ ബെൻസേമയ്ക്കും അത് ഏറ്റുവാങ്ങാം.
മുന്‍ അര്‍ജന്റീനന്‍ നായകന്‍ ഡാനിയേല്‍ പസറല്ലയാണ് ഇക്കാര്യത്തില്‍ ബെന്‍സെമയുടെ മുന്‍ഗാമി. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പസറല്ല ഒരൊറ്റ മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. എന്നിട്ടും വിജയികള്‍ക്കുള്ള മെഡല്‍ ഫിഫ പസറല്ലയ്ക്ക് നല്‍കി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളത്തിന് പുറത്തെ കാരണങ്ങളാല്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന ബെന്‍സേമയ്ക്ക് കാത്തിരുന്ന് കിട്ടിയ അവസരമായിരുന്നു ഇത്തവണത്തേത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!