ദില്ലി: ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വീണ്ടുമൊരു വമ്പന്‍ പോരാട്ടം വരുന്നു. ഒക്ടോബർ ആദ്യവാരത്തിൽ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് പുറമെ, ലോകകപ്പിലെ കറുത്ത കുതിരകളായ കേപ് വെർദെയുമായി ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിച്ചേക്കും. സെപ്റ്റംബർ 30-നും ഒക്ടോബർ 6-നും ഇടയിലാകും കേപ് വെര്‍ദെക്കെതിരായ സൗഹൃദ മത്സരം പുറത്തുവരുന്ന സൂചനകൾ.
ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പോ അതിന് ശേഷമോ ആകും കേപ് വെർദെയുമായുള്ള സൗഹൃദ മത്സരം അരങ്ങേറുക. മത്സരത്തിന്‍റെ വേദിയും തീയതിയും സംബന്ധിച്ച് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കാര്യങ്ങൾ ഔദ്യോഗികമായി തീരുമാനിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.നിലവിൽ ഫിഫ റാങ്കിംഗിൽ 64-ാം സ്ഥാനത്തുള്ള ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ, ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് കായിക ലോകത്തിന്‍റെ ശ്രദ്ധ നേടിയത്.
കന്നി ലോകകപ്പിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32 വരെ എത്തിയിരുന്നു. ചാമ്പ്യന്മാരായ സ്പെയിനിനെയും (0-0), ഉറുഗ്വായെയും (2-2), സൗദി അറേബ്യയെയും (0-0) സമനിലയിൽ തളച്ചാണ് കേപ്പ് വെർദെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ എക്സ്ട്രാ ടൈം വരെ വിറപ്പിച്ചു നിര്‍ത്തിയശേഷമാണ് കേപ് വെർദെ ടൂർണമെന്‍റിൽ നിന്ന് പുറത്തായത്.
മത്സരത്തിൽ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരികെ വന്ന കേപ് വെർദെയെ അധിക സമയത്ത് 3-2 എന്ന സ്കോറിനാണ് അർജന്‍റീന കീഴടക്കിയത്. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാജ്നമായ കേപ് വെര്‍ദെ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!