ദൂരദർശനും പിൻമാറി, 'ഫുട്ബോൾ ലോകകപ്പ് സംപ്രേഷണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർഭാരതി'; ആരാധകർ ആശങ്കയിൽ

Published : May 21, 2026, 06:02 PM IST
Messi World Cup

Synopsis

ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

ദില്ലി: ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി കാണാൻ സാധിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജൂൺ 12 മുതലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ലോകകപ്പിന് കിക്കോഫ് ആവുക.

ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാൻ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് പ്രസാര്‍ഭാരതി കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഔദ്യോഗികമായി തന്നെ പ്രസാർ ഭാരതി സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി.

48 ടീമുകൾ, നൂറിലധികം മത്സരങ്ങൾ; പക്ഷേ ഇന്ത്യയിൽ കാണാനാവില്ല

ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂൺ 12 മുതൽ ജൂലൈ 20 വരെ നടക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ലോകകപ്പ് ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (ഏകദേശം 8.4 കോടി ടിവി പ്രേക്ഷകർ). എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായികരംഗത്തെ അത്ഭുപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ തവണ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി ജിയോ സിനിമ ഏകദേശം 60 ദശലക്ഷം ഡോളർ ചിലവഴിച്ചിരുന്നു. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് 100 ദശലക്ഷം ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം അത്ര ഉയർന്നതല്ല. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ് പോലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് 1500 കോടി രൂപയിൽ താഴെ മാത്രമാണ്.

ഇന്ത്യയിൽ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സര സമയമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ടൂർണമെന്‍റിലെ ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ്.

ഇത്രയും വൈകിയ വേളകളിൽ കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകൾ കോടികൾ മുടക്കി സംപ്രേഷണാവകാശം വാങ്ങാൻ മടിക്കുന്നത്. വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ സ്പോർട്സ് ചാനലുകളോ ഡിജിറ്റൽ ഭീമന്മാരോ അവസാന നിമിഷം അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സന്തോഷം കൊണ്ട് കരഞ്ഞുപോയി; ലോകകപ്പ് ടീം പ്രഖ്യാപനം കാണുന്ന നെയ്‌മറുടെ വീഡിയോ വൈറല്‍
മരണമില്ലാത്ത പോരാളി ഡീഗോ ജോട്ട സ്‌ക്വാഡില്‍, ക്രിസ്റ്റ്യാനോ ആറാം ഫിഫ ലോകകപ്പിന്; പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു