
ഡാലസ്: കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗലിനോട് പരാജയമേറ്റുവാങ്ങിയതിന് ശേഷം സ്പാനിഷ് മിഡ്ഫീൽഡറും ബാഴ്‌സലോണയുടെ സൂപ്പർതാരവുമായ പെഡ്രി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. പെഡ്രിയും ലമീൻ യമാലും നിക്കോ വില്യംസും മൈതാനത്ത് പിന്തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. അതിന് താഴെ പെഡ്രി ക്യാപ്ഷ്യനായി ചില നമ്പറുകൾ മാത്രം കുറിച്ചിട്ടു. അന്ന് അത് അധികമാരും ശ്രദ്ധിച്ചില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനൽ നടക്കുന്ന തിയ്യതിയാണ് പെഡ്രി ക്യാപ്ഷ്യനായി നൽകിയിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. 19/ 07/26 ഇന്ന് സത്യമായിരിക്കുന്നു. സ്‌പെയിനിന്റെ ഗോൾഡൻ ജനറേഷന് ശേഷമുള്ള മികച്ച ടീം യൂറോ കപ്പ് നേട്ടത്തിന് ശേഷം ശക്തരായ ഫ്രാൻസിനെ തോല്പിച്ചുകൊണ്ട് ഫൈനലിൽ എത്തിയിരിക്കുന്നു.
സെമിയിലെ മിന്നും വിജയത്തിന് ശേഷം പെഡ്രിയുടെ പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് പെഡ്രിയുടെ വിഷനെയും മാനിഫെസ്റ്റേഷനെയും പുകഴ്ത്തികൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവയ്ക്കുന്നത്. എന്നാൽ മാനിഫെസ്റ്റേഷൻ എന്പനത്തിനപ്പുറം സ്‌പെയിൻ ടീം ഒന്നടങ്കം അതിനായി മൈതാനത്ത് ഹാർഡ്‌വർക്ക് ചെയ്തതുകൊണ്ടാണ് ടൂർണമെന്റിലെ കിരീടസാധ്യത ഏറ്റവും കല്പിക്കപ്പെട്ടിരുന്ന ഫ്രാൻസിനെ തോല്പിച്ച് ഫൈനലിൽ എത്തിയത് എന്നതാണ് യാഥാർഥ്യം .
ഓയാർസബാലിന്റേയും പെഡ്രോ പോറോയുടെയും ഗോളുകളിലാണ് സ്‌പെയിൻ ഫ്രാൻസിനെ തകർത്തത്. ഈ ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ മുന്നേറ്റനിരയുമായാണ് ഫ്രാൻസ് സെമി ഫൈനൽ വരെ എത്തിയത്. ഗോൾഡൻ ബൂട്ടിനുലുള്ള പോരാട്ടത്തിൽ എംബാപെ എട്ട് ഗോളുകളുമായി മിന്നൽ തന്നെയുണ്ട്. അഞ്ച് ഗോളുകളുമായി ബെല്ലിങ്ഹാമും, 5 അസിസ്റ്റുകളുമായി മൈക്കിൾ ഒലീസെയും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിരുന്നു. കൂടാതെ ഡെസിറെ ഡുവെയും ബ്രാഡ്‌ലി ബർകോളയും. അത്രയും മികച്ച കളിക്കാരെയാണ് സ്‌പെയിൻ പ്രതിരോധം ഇന്നത്തെ മത്സരത്തിൽ പന്ത് നൽകാതെ വട്ടം കറക്കിയത്. 2023 ൽ യുവേഫ നേഷൻസ് ലീഗ് കിരീടം, 2024 ൽ യൂറോ ചാമ്പ്യൻസ് എന്നീ നേട്ടങ്ങൾ കൊയ്ത സ്‌പെയിൻ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വിശ്വകിരീടം ഉയർത്തുമോ എന്നാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!