ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. വിജയികൾ ഫൈനലിൽ സ്പെയിനുമായി ഏറ്റുമുട്ടും.
അറ്റ്‌ലാന്‍റ; ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യാന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ന്യൂയോർക്കിൽ ആരായിരിക്കും സ്പെയിനിനെ നേരിടുക എന്നതാണ് ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. 1986 ലാണ് ലോകകപ്പിൽ ഇതിന് മുൻപ് അർജന്റീന- ഇംഗ്ലണ്ട് ഏറ്റുമുട്ടിയത്. അതും ഒരു സെമി ഫൈനൽ ആയിരുന്നു. മറഡോണയുടെ വിഖ്യാതമായ ദൈവത്തിന്റെ കൈകൊണ്ട് ഗോൾ നേടിയതും 2 -1 എന്ന സ്കോറിന് അർജന്റീന ജയിച്ചതും ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ്./
ഇതുവരെയുള്ള കളികളിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ചാണ് അർജന്റീന സെമി വരെ എത്തിയത്. പ്രതിരോധത്തിലെ പാളിച്ചകൾ പലപ്പോഴും തലവേദനയാകുന്ന അർജന്റീനയ്ക്ക് മെസിയുടെ വ്യക്തിഗത മികവിൽ കുറെയേറെ മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേസമയം ശരാശരിക്ക് മുകളിൽ പ്രകടനവുമായാണ് ഇംഗ്ലണ്ട് സ്മെയിൽ എത്തിയത്. ജൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്‌നും വ്യക്തിഗത മികവിൽ പല മത്സരങ്ങളും ഇംഗ്ലണ്ടിന് സ്വന്തമാക്കികൊടുത്തിട്ടുണ്ട്.
സ്വിറ്റ്സർലാൻഡിനെ തോൽപിച്ചാണ് അർജന്റീന എത്തുന്നത്. ഇംഗ്ലണ്ട് എത്തുന്നത് നോർവേയെ തോൽപിച്ചാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് മധ്യനിരയിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ ഡെക്ലൻ റൈസിന് നോർവേക്കെതിരായ മത്സരത്തിൽ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. സെമി ഫൈനലിൽ റൈസ് കളിക്കുമോ എന്ന കാര്യത്തിലും ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ റൈസിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം ഫിറ്റ് ആണെന്നുമാണ് പരിശീലകൻ തോമസ് ടുഷെൽ പറയുന്നത്.
"ഡെക്ലാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അടുത്ത വാട്ടര്‍ ബ്രേക്ക് വരെ തുടരാന്‍ അദ്ദേഹം സമ്മതം മൂളിയിരുന്നു. എന്നാല്‍ മത്സരം 120 മിനിറ്റിലേക്ക് നീളുകയും എലിയറ്റ് ആന്‍ഡേഴ്‌സനെ കളത്തില്‍ ഇറക്കാതിരിക്കുകയും ചെയ്താല്‍ പിന്നീട് സബ്സ്റ്റിറ്റിയൂഷനുകളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് ഞങ്ങള്‍ ആ കടുത്ത തീരുമാനമെടുത്ത് ഡെക്ലാനെ പിന്‍വലിച്ചക്കുകയായിരുന്നു. നിലവില്‍ റൈസ് പൂര്‍ണമായും സുഖം പ്രാപിക്കുകയും തിങ്കളാഴ്ച കാന്‍സാസ് സിറ്റിയില്‍ നടന്ന മുഴുവന്‍ പരിശീലന സെഷനിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്." തോമസ് ടുഷെൽ പറയുന്നു.
ഫുട്ബോൾ ചരിത്രത്തിലെ യുദ്ധവും പ്രതികാരവും നിറഞ്ഞ ഒന്നാണ് അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടങ്ങൾ. മാൽവിനാസ് (ഫാക്ക്‌ലൻഡ്) യുദ്ധത്തിന്റെ രാഷ്ട്രീയപ്പക മുതൽ, ഡീഗോ മറഡോണയുടെ 'ദൈവത്തിന്‍റെ കൈയും' നൂറ്റാണ്ടിന്റെ ഗോളും വരെ സാക്ഷ്യം വഹിച്ച കടുത്ത ഫുട്ബോൾ വൈരത്തിന്‍റെ പുതിയൊരു ക്ലാസിക് അധ്യായത്തിനാണ് അറ്റ്‌ലാന്റ വേദിയാകുന്നത്. ലിയോണൽ മെസിയും കൂട്ടരും മറ്റൊരു ലോകകപ്പ് ഫൈനൽ കൂടി കണ്ട് കിരീടം നിലനിർത്തുന്നവർ എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുമോ? അതോ അറുപതാണ്ടിന്‍റെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഇംഗ്ലീഷ് പടയ്ക്ക് സാധിക്കുമോ?



