
ന്യൂയോര്‍ക്ക്: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന പോർച്ചുഗൽ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമാകുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ റൊണാൾഡോ കളിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഒഴിഞ്ഞുമാറിയതാണ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.
കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-1 ന് സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ 41-കാരനായ റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, രണ്ടാം പകുതിയിൽ ലഭിച്ച സുവർണ്ണാവസരങ്ങൾ താരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് റൊണാൾഡോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും കായിക ലോകത്തും കടുത്ത വിമർശനങ്ങൾ ഉയർന്നത്. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാർട്ടിനെസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
എനിക്ക് ഇപ്പോൾ ആദ്യ ഇലവനെക്കുറിച്ച് ഒരു വിവരവും തരാൻ കഴിയില്ല. കാരണം, ഞാൻ ഇക്കാര്യം എന്‍റെ കളിക്കാരോട് പോലും ഇതുവരെ സംസാരിച്ചിട്ടില്ല. എങ്കിലും റൊണാൾഡോയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അന്യായമാണെന്ന് മാർട്ടിനെസ് കൂട്ടിച്ചേർത്തു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ സമ്മർദ്ദങ്ങളും ചർച്ചകളും സ്വാഭാവികമാണെന്നും, ടീം മുൻപത്തേക്കാൾ കൂടുതൽ ഒത്തൊരുമയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോക്സിനുള്ളിൽ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ് മികച്ചവനെന്നും കോച്ച് ഓർമ്മിപ്പിച്ചു.
ലിയോണൽ മെസിക്കൊപ്പം ലോകകപ്പിന്‍റെ ചരിത്രത്തിൽ ആറ് തവണ കളിക്കുന്ന ഏക താരമെന്ന റെക്കോർഡ് റൊണാൾഡോ ഈ വർഷം സ്വന്തമാക്കിയിരുന്നു. എന്നാൽ, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടത്തിലേക്ക് റൊണാൾഡോയ്ക്ക് ആദ്യ മത്സരത്തിൽ എത്താനായില്ല. മറുവശത്ത്, ഈ ലോകകപ്പിലെ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിക്കൊണ്ട് മെസി മിന്നും ഫോമിലാണ്. വിമർശനങ്ങൾ ശക്തമാകുമ്പോഴും റൊണാൾഡോ ശുഭപ്രതീക്ഷയിലാണ്. നമ്മൾ ആഗ്രഹിച്ച തുടക്കമല്ല ഇത്, പക്ഷേ പോരാട്ടം അവസാനിച്ചിട്ടില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധിക്കാം,എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിശീലന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 'മിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു' എന്നും റൊണാൾഡോ വ്യക്തമാക്കി.
ആദ്യ മത്സരത്തിൽ റൊണാൾഡോ ഫോമിലല്ലായിരുന്നെങ്കിലും അദ്ദേഹത്തെ കുറച്ചുകാണാൻ ഉസ്ബെക്കിസ്ഥാൻ കോച്ചും ഇറ്റാലിയൻ ഇതിഹാസവുമായ ഫാബിയോ കന്നവാരോ തയ്യാറല്ല.ബോക്സിനുള്ളിൽ റൊണാൾഡോയെപ്പോലൊരു കളിക്കാരനെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് കഴിയില്ല. ഫ്രീ കിക്കിലൂടെയോ കോർണറിലൂടെയോ ഏത് സാഹചര്യത്തിലും ഗോളടിക്കാൻ കെൽപ്പുള്ളവനാണ് ക്രിസ്റ്റ്യാനോ. അതിനാൽ ഞങ്ങളുടെ കളിക്കാർ അതീവ ജാഗ്രത പുലർത്തണം," കന്നവാരോ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!