ഒരു പശ്ചാതാപവുമില്ല! ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് പരിശീലകന്‍ സാന്റോസ്

By Web TeamFirst Published Dec 11, 2022, 3:29 PM IST
Highlights

42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. വിജയത്തോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പകരക്കാരനാക്കിയത് കടുത്ത വിമര്‍നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പുറത്തിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലും താരം പുറത്തായിരുന്നു. അന്ന് ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസാണ് മൊറോക്കോയ്‌ക്കെതിരേയും കളിച്ചത്. 51-ാം മിനിറ്റില്‍ റൂബന്‍ നവാസിന് പകരം ക്രിസ്റ്റ്യാനോ ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

ഫലം മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു. ഇതോടെ പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്ത്. എന്നാല്‍ ക്രിസ്റ്റിയാനോയെ പുറത്തിരുത്തിയതില്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന് കുറ്റബോധമൊന്നുമില്ല. അദ്ദേഹം അക്കാര്യം തുറന്നുപറയുകയും ചെയ്തു. പോര്‍ച്ചുഗീസ് കോച്ചിന്റെ വാക്കുകള്‍... ''ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ പശ്ചാത്തപമൊന്നുമില്ല. ഇതേ ടീം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. റൊണാള്‍ഡോയെ ആവശ്യമെന്ന് തോന്നിയ ഘട്ടത്തില്‍ കളത്തില്‍ ഇറക്കിയിരുന്നു. മൊറോക്കൊതിരായ തോല്‍വിയില്‍ ഏറ്റവും ദുഖിതരായ രണ്ട് പേര്‍ താനും റൊണാള്‍ഡോയുമാണ്. പക്ഷെ തോല്‍വിയും ജയവുമൊക്കെ ഈ ജോലിയുടെ ഭാഗമാണ്.'' സാന്റോസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ക്രിസ്റ്റിയാനോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് പോര്‍ച്ചുഗീസ് കോച്ച് സാന്റോസിനെതിരെ രംഗത്തെത്തിയിരുന്നു. താരത്തെ പുറത്തിരുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. ജോര്‍ജിനയുടെ വാക്കുകള്‍... ''പോര്‍ച്ചുഗലിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ റൊണാള്‍ഡോയെ വിലകുറച്ച് കണ്ടതാണ് പരിശീലകന് സംഭവിച്ച പിഴവ്. റൊണാള്‍ഡോയ്ക്ക് അവസരം നല്‍കിയപ്പോഴേക്കും വളരെ വൈകിപ്പോയി. അദ്ദേഹം തീരുമാനം തെറ്റായിരുന്നു.'' ജോര്‍ജിന കുറിച്ചിട്ടു. ഇന്‍സ്റ്റഗ്രാമില്‍ നാല് കോടിയിലധികം ഫോളോവേഴ്‌സ് ജോര്‍ജിനയ്ക്കുണ്ട്. ജോര്‍ജിനയും ലോകകപ്പ് കാണാന്‍ ഖത്തറില്‍ എത്തിയിരുന്നു.

42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. വിജയത്തോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായി വാഴ്ത്തപ്പെട്ടിട്ടും ലോക കിരീടമില്ലാതെ മടങ്ങാനായി 37കാരനായ റോണോയുടെ വിധി.

ക്വാര്‍ട്ടറിലെ കൂട്ടയിടി: മെസി എന്നോട് കയര്‍ത്തു, സ്‌പാനിഷ് ആയോണ്ട് മനസിലായില്ല; തന്‍റെ ഭാഗം പറഞ്ഞ് വൗട്ട്

click me!