കോരിത്തരിപ്പിച്ച ഖത്തര്‍! അവസാന എട്ടിൽ ആര്‍ക്ക് മേല്‍ക്കൈ, കണക്കുകള്‍ ആര്‍ക്കൊപ്പം? ചരിത്രം രചിച്ച് മൊറോക്കോ

By Web TeamFirst Published Dec 8, 2022, 8:30 AM IST
Highlights

ലാറ്റിനമേരിക്കൻ കളിയഴകുമായി അര്‍ജന്‍റീന സെമി കളിച്ചത് അഞ്ച് തവണയാണ്. മൂന്ന് തവണ ഫൈനൽ പോരാട്ടത്തിൽ വീണു. രണ്ട് തവണ ലോകകപ്പിൽ മുത്തമിട്ടു.78 ലും 86ലും. പതിനൊന്നാം തവണയാണ് ഓറഞ്ച് പട ലോകകപ്പിനെത്തുന്നത്. 1974ലും 78ലും പിന്നെ 2010ലും രണ്ടാം സ്ഥാനക്കാരായതാണ് നെതർലാൻഡ്സിന്‍റെ ഏറ്റവും മികച്ച പ്രകടനം.

ദോഹ: ലൈനപ്പ് വ്യക്തമായതോടെ ശക്തമായ പോരാട്ടമാകും ഇത്തവണ ലോകകപ്പ് ക്വാർട്ടറിൽ ഉണ്ടാവുകയെന്ന് ഉറപ്പായി. എട്ട് ടീമിൽ മൊറോക്കോ മാത്രമാണ് ആദ്യമായി ക്വാർട്ടറിലെത്തി ചരിത്രം സൃഷ്ടിച്ചവരുള്ളത്. കണക്കുകളിലെ പെരുമ ബ്രസീലിന് തന്നെയാണ്. നെതർലാൻഡ്സ് - അർജന്‍റീന, ഫ്രാൻസ് - ഇംഗ്ലണ്ട്, ക്രൊയേഷ്യ - ബ്രസീൽ, മൊറോക്കോ - പോർച്ചുഗൽ എന്നീ മത്സരങ്ങളാണ് ആവേശമേറ്റാന്‍ നടക്കുക. സാംബാതാളം നിറച്ച ബ്രസീലിയൻ കാലുകൾ സെമിയിൽ താളമിട്ടത് പതിനൊന്ന് തവണയാണ്.

അഞ്ച് തവണയും പോരാട്ടം നിലച്ചത് സ്വർണക്കപ്പിൽ മുത്തമിട്ട് തന്നെയാണ്. രണ്ട് തവണ രണ്ടാം സ്ഥാനക്കാരായി, 1950ലും 98ലും.1938ലും 78ലും മൂന്നാം സ്ഥാനക്കാർ. ഇതുവരെയുള്ള എല്ലാ ലോകകപ്പിലും ബൂട്ടണിഞ്ഞ ഏക ടീമും കാനറിപ്പട മാത്രം. ലാറ്റിനമേരിക്കൻ കളിയഴകുമായി അര്‍ജന്‍റീന സെമി കളിച്ചത് അഞ്ച് തവണയാണ്. മൂന്ന് തവണ ഫൈനൽ പോരാട്ടത്തിൽ വീണു. രണ്ട് തവണ ലോകകപ്പിൽ മുത്തമിട്ടു.78 ലും 86ലും. പതിനൊന്നാം തവണയാണ് ഓറഞ്ച് പട ലോകകപ്പിനെത്തുന്നത്. 1974ലും 78ലും പിന്നെ 2010ലും രണ്ടാം സ്ഥാനക്കാരായതാണ് നെതർലാൻഡ്സിന്‍റെ ഏറ്റവും മികച്ച പ്രകടനം.

1998ൽ നാലാമതും 2014ൽ മൂന്നാം സ്ഥാനത്തുമെത്തി. അതായത് അഞ്ച് തവണ ക്വാർട്ടർ കടമ്പ കടന്നവരാണ് ഓറഞ്ച് കുപ്പായക്കാർ. ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടറിൽ നേർക്കുനേർ വരുമ്പോൾ സെമി പ്രവേശന കണക്കുകൾ ഫ്രഞ്ചുകാർക്ക് അനുകൂലമാണ്. ആറാം തവണയാണ് ഫ്രഞ്ച് പട സെമി കടന്നും മാർച്ച് ചെയ്തത്. 98ലും 2018ലും മടങ്ങിയത് രാജാക്കന്മാരായി. 2006ൽ രണ്ടാം സ്ഥാനക്കാർ. 58ലും 86ലും മൂന്നാമത്. 82ൽ നാലാമന്മാർ. ഇംഗ്ലണ്ടിന് പക്ഷേ ചരിത്രം അത്ര നല്ലതല്ല. 66ലെ കിരീടം മാത്രമാണ് ആശ്വാസകരം.

90ലും 2018ലും നാലാം സ്ഥാനം. ആറാം തവണ ക്വാർട്ടറിൽ വീണതാണ് ഇംഗ്ലീഷുകാരുടെ ചരിത്രം. കണക്കുകൾ അത്ര അനുകൂലമല്ലെങ്കിലും ക്രോട്ടുകളെയും പേടിക്കണം. ആകെ ഇറങ്ങിയത് 5 ലോകകപ്പുകളിൽ മാത്രം, അതും 98 മുതൽ ഇങ്ങോട്ട്. വന്ന വർഷം മൂന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. റഷ്യയിൽ റണ്ണേഴ്സ് അപ്പായി കരുത്ത് തെളിയിച്ചു. ഇത്തവണയും പോരാട്ടത്തിന്റെ പര്യായമാണ് ക്രൊയേഷ്യക്കാർ. പറങ്കികൾ ആദ്യ ലോകകപ്പിനെത്തുന്നത് 66ലാണ്, അത്തവണ മൂന്നാം സ്ഥാനം. പിന്നെയെത്തുന്നത് 86ൽ.

ആദ്യ റൗണ്ടിൽത്തന്നെ മടങ്ങി. 2006ൽ നാലാം സ്ഥാനത്തെത്തിയതാണ് വലിയ നേട്ടം. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ഇത്തവണത്തെ കറുത്ത കുതിരകൾ. ഫേവറിറ്റുകളല്ലാതെ വന്നിട്ട് വമ്പന്മാർക്ക് മടക്ക ടിക്കറ്റ് കൊടുത്താണ് അവസാന എട്ടിൽ അവര്‍ ഇടം പിടിച്ചത്. 
86ൽ നോക്കൗട്ടിലെത്തിയതാണ് ലോകകപ്പിലെ നേട്ടം. ലോകകപ്പ് യോഗ്യത നേടിയ മറ്റ് നാല് തവണയും ആദ്യ റൗണ്ടിൽ സലാം പറഞ്ഞ് മടങ്ങി. ഇത്തവണ ക്വാർട്ടറിൽ വീണാലും മുന്നേറിയാലും അത് മൊറോക്കൻ ഫുട്ബോളിൽ പുതുയുഗത്തിന് തുടക്കമിടും.

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ടം'; ഇതില്‍ കൂടുതല്‍ എന്ത് വേണം, ഖത്തറിന് വാനോളം പ്രശംസ

click me!