റൊണാൾഡോയുടെ അവസാന ആട്ടമോ?, ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ-സ്പെയിൻ മഹാപ്പോരാട്ടം

Published : Jul 06, 2026, 02:13 PM IST
Spain vs Portugal

Synopsis

സ്പാനിഷ് ഫുട്ബോളിന്റെ കൗമാര വിസ്മയങ്ങളും പുതിയ തലമുറയും ചേർന്ന് സിആർ സെവന് മടക്കടിക്കറ്റ് നൽകുമോ, അതോ പോർച്ചുഗീസ് പടയ്ക്ക് ഇനിയും കളി ബാക്കിയുണ്ടെന്ന് റൊണാൾഡോയും സംഘവും തെളിയിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.

ഡാളസ്: ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകത്തെ രണ്ട് വൻശക്തികൾ നേർക്കുനേർ കൊമ്പുകോർക്കുന്നു. പരമ്പരാഗത വൈരികളും അയൽക്കാരുമായ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള 'ഇബേരിയൻ ഡെർബി' ഇന്ന് അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12:30-ന് (ചൊവ്വാഴ്ച) നടക്കുന്ന ഈ മത്സരത്തോടെ കിരീടസാധ്യത കൽപ്പിക്കപ്പെട്ട രണ്ട് വമ്പന്മാരിൽ ഒരാൾ ലോകകപ്പിൽ നിന്നും പുറത്താകും.

പോർച്ചുഗൽ നിരയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മേലാണ് എല്ലാ കണ്ണുകളും. സ്പാനിഷ് ഫുട്ബോളിന്റെ കൗമാര വിസ്മയങ്ങളും പുതിയ തലമുറയും ചേർന്ന് സിആർ സെവന് മടക്കടിക്കറ്റ് നൽകുമോ, അതോ പോർച്ചുഗീസ് പടയ്ക്ക് ഇനിയും കളി ബാക്കിയുണ്ടെന്ന് റൊണാൾഡോയും സംഘവും തെളിയിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.

കളി നിയന്ത്രിക്കുന്ന മധ്യനിരകൾ

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് മധ്യനിരകൾ തമ്മിലുള്ള പോരാട്ടത്തിനാകും ഇന്ന് ഡാളസ് സാക്ഷ്യം വഹിക്കുക. ഈ മത്സരത്തിന്‍റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതും മിഡ്ഫീൽഡിലെ ഈ പോരാട്ടമായിരിക്കും. പ്രതിരോധക്കരുത്തുമായാണ് ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ സ്പെയിൻ വരുന്നത്. ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച സ്പെയിൻ തങ്ങളുടെ ഒഴുക്കൻ ശൈലി വീണ്ടെടുത്തു കഴിഞ്ഞു. പെഡ്രി മധ്യനിരയുടെ താളം നിശ്ചയിക്കുമ്പോൾ മാർട്ടിൻ സുബിമെൻഡി കളി നിയന്ത്രിക്കും. കളിയിലെ വേഗത കൂട്ടിയും കുറച്ചും എതിരാളികളെ അടിച്ചമർത്തുന്ന സ്പാനിഷ് ശൈലിക്ക് മിഖേൽ ഒയർസബാലിന്റെ സ്കോറിങ് മികവ് കൂടിയാകുമ്പോൾ മൂർച്ച കൂടും.

റൊണാൾഡോ എന്ന വൻമരത്തിനൊപ്പം നിൽക്കാൻ ഒരേ നിലവാരമുള്ള ലോകോത്തര മധ്യനിരയാണ് പോർച്ചുഗലിന്‍റെ കരുത്ത്. ഏത് പ്രതിരോധ മതിലും പൊളിക്കാൻ കെൽപ്പുള്ള ബ്രൂണോ ഫെർണാണ്ടസ്, പന്തടക്കത്തിൽ മിടുക്കന്മാരായ ബെർണാഡോ സിൽവ, വിറ്റിഞ്ഞ എന്നിവർ കളം നിറഞ്ഞാൽ സ്പെയിൻ വിയർക്കും. എങ്കിലും വ്യക്തിഗത മികവിനപ്പുറം റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ ഒരു ഒത്തൊരുമയുള്ള ടീമായി മാറാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കിയാണ്. റൊണാൾഡോയുടെ ഇന്നത്തെ ഫോം അവരുടെ മുന്നേറ്റങ്ങൾക്ക് നിർണായകമാകും.

ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത പോരാട്ടങ്ങൾക്ക് ശേഷം പ്രീ-ക്വാർട്ടറിലെത്തിയ പോർച്ചുഗലിന്, കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ 2-1 ന് പൊരുതി വീഴ്ത്തിയതാണ് ആത്മവിശ്വാസം നൽകുന്നത്. കയ്യിലുള്ള തന്ത്രങ്ങളെല്ലാം ഇതുവരെ പൂർണ്ണമായി പുറത്തെടുക്കാത്ത രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇന്നത്തെ മഹാപ്പോരാട്ടത്തിൽ വിജയിക്കുന്നവർക്ക് അറ്റ്‌ലാന്‍റയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ ടിക്കറ്റ് ഉറപ്പിക്കാം. ചെറിയ പിഴവുകൾ പോലും ടൂർണമെന്റിൽ നിന്നുള്ള പുറത്താകലിന് കാരണമാകുന്ന നോക്കൗട്ട് മത്സരമായതിനാൽ, ഫുട്ബോൾ ലോകം ശ്വാസമടക്കിയാകും ഇന്ന് ഡാളസിലേക്ക് കണ്ണുനട്ടിരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാന്‍സ് മുതല്‍ നോര്‍വെ വരെ, യൂറോപ്പിനെ കണ്ടാൽ മുട്ടിടിക്കുന്ന ബ്രസീൽ, ആഞ്ചലോട്ടിക്കും മറികടക്കാനാവാത്ത ശാപം
'ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല'; തുറന്നുപറഞ്ഞ് റൊണാൾഡോ