
മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം. കേരളത്തോട് തോറ്റതോടെ സെമി ഫൈനല്‍ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത് ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ആറ് പോയിന്‍റോടെ പഞ്ചാബ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
നാല് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി നാല് പോയിന്‍റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പില്‍ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും പശ്ചിമ ബംഗാളും സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചിരുന്നു.
ആദ്യ പകുതി
മലയാളി ഗോള്‍കീപ്പര്‍ ആന്‍റണി മോസസിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. പഞ്ചാബിന്‍റെ ആക്രമണത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടില്‍ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ഉയര്‍ന്നു വന്ന ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു മേഘാലയന്‍ താരം ഹെഡറിലൂടെ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പഞ്ചാബിന്‍റെ മലയാളി ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. തുടര്‍ന്നും മേഘാലയ അറ്റാക്കിങിന് ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല.
19 ാം മിനുട്ടില്‍ മേഘാലയക്ക് അടുത്ത അവസരം ലഭിച്ചു. വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു റായ്കുട് ഷിഷാ ബുഹാം ഹെഡിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 26 ാം മിനുട്ടില്‍ തുടര്‍ച്ചയായി പഞ്ചാബിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 40 ാം മിനുട്ടില്‍ കെന്‍സായിബോര്‍ ലൂയിഡ് ബോക്‌സിന് പുറത്തുനിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
രണ്ടാം പകുതി
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളില്‍ പഞ്ചാബ് ലീഡ് എടുത്തു. 47 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ഇന്ദ്രവീര്‍ സിങ് നല്‍കിയ പാസില്‍ അമര്‍പ്രീത് സിങിന്റെ വകയായിരുന്നു ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 75 ാം മിനുട്ടില്‍ പഞ്ചാബിന് അടുത്ത അവസരം ലഭിച്ചു. വലുതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് ബോക്‌സിന് അകത്തുനിന്ന് സ്വീകരിച്ച അമര്‍പ്രീത് സിങ് ഗോള്‍വല ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക്. 79 ാം മിനുട്ടില്‍ പഞ്ചാബ് താരം അമര്‍പ്രിതിന് അടുത്ത അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് അടിച്ച പന്ത് ഗോള്‍കീപ്പര്‍ സേവ് ചെയ്യാന്‍ ശ്രമികവെ വരുത്തിയ പഴവില്‍ ബോള്‍ ഗോള്‍ പോസ്റ്റില്‍ തട്ടിപുറത്തേക്ക് പോയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!