
റിയാദ്: സൗദി പ്രോ ലീഗില്‍ ദമാക്ക് എഫ്സിക്കെതിരെ അല്‍ നസ്‍റിന് തകർപ്പന്‍ ജയമൊരുക്കി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യപകുതിയിലെ റൊണാള്‍ഡോയുടെ ഹാട്രിക് കരുത്തില്‍ അല്‍ നസ്‍ർ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദമാക്ക് എഫ്സിയെ തരിപ്പണമാക്കി. 18-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സിആർ7 ആദ്യ ലക്ഷ്യം കണ്ടപ്പോള്‍ 24, 44 മിനുറ്റുകളില്‍ വല ചലിപ്പിച്ച് ഹാട്രിക് പൂർത്തിയാക്കി.
പതിനെട്ടാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോൾ. അഞ്ച് മിനിറ്റ് കൂടി മാത്രമെ എടുത്തുള്ളൂ രണ്ടാം ഗോളിന്. അതും ഒരു ക്രിസ്റ്റ്യാനോ സ്പെഷ്യൽ ലോങ് റേഞ്ചറിലൂടെ. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് റോണോയുടെ മൂന്നാം ഗോളും എത്തി. ലീഗിൽ അഞ്ചാം മത്സരം മാത്രം കളിച്ച റൊണാൾഡോയുടെ ഗോൾ നേട്ടം ഇതോടെ എട്ട് ആയി. ഇതില്‍ രണ്ട് ഹാട്രിക് ഉൾപ്പെടുന്നു. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് താരം. 18 മത്സരങ്ങളില്‍ 43 ജയവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസ്‍ർ. ഇത്രതന്നെ കളികളില്‍ 41 പോയിന്‍റുള്ള അല്‍-ഇത്തിഹാദാണ് രണ്ടാം സ്ഥാനത്ത്. 40 പോയിന്‍റോടെ ഷബാബ് മൂന്നാമത് നില്‍ക്കുന്നു.
നേരത്തെ സീസണിലെ പതിനേഴാം റൗണ്ടില്‍ അല്‍ താവുനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസ്ര്‍ തോല്‍പ്പിച്ചപ്പോള്‍ അസിസ്റ്റുകളുമായി റോണോ തിളങ്ങിയിരുന്നു. റൊണാള്‍ഡോ ഗോള്‍ നേടാതിരുന്ന മത്സരത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ ഗരീബ്, അബ്ദുള്ള മാഡു എന്നിവരാണ് അല്‍ നസ്‌റിനായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളിനും പാത തുറന്നത് റൊണാള്‍ഡോ ആയിരുന്നു. അല്‍വാരോ മെഡ്രാനാണ് അല്‍ താവൂന്‍റെ ഏക ഗോള്‍ നേടിയത്. ഈ ജയത്തോടെയായിരുന്നു അല്‍ നസ്ര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
മാഡ്രിഡ് ഡർബി: കോറിയക്ക് ചുവപ്പ് കാർഡ്; കുട്ടി ആല്‍വാരോയുടെ ഗോളില്‍ നാടകീയ സമനില പിടിച്ച് റയല്‍