
ബാഴ്‌സലോണ: അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോ (Sergio Aguero) ബൂട്ടഴിക്കുമ്പോള്‍ ഓരോ ഫുട്‌ബോള്‍ ആരാധന്റെ മനസിലും വേദനയാണ്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍ ഇനി ഫുട്‌ബോള്‍ കളിക്കാനാവില്ലെന്ന ബോധ്യത്തെ തുടര്‍ന്നാണ് ബാഴ്‌സലോണ (Barcelona) താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സീസണ്‍ തുടക്കത്തിലാണ് അഗ്യൂറോയെ ബാഴ്സ നൗകാമ്പിലെത്തിച്ചത്. ബാഴ്സലോണയില്‍ വ്ച്ചുതന്നെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതും. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു.
അഗ്യൂറോ കളിക്കളത്തിനോട് വിടപറയുമ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഉറ്റസുഹൃത്തും അര്‍ജന്റൈന്‍ ടീമിലെ സഹതാരവുമായ ലിയോണല്‍ മെസിയാണ് (Lionel Messi). മെസി ഇക്കാര്യം സോഷ്യല്‍ മീഡയില്‍ വ്യക്തമാക്കുകയും ചെയ്തു. കൂടെ അഗ്യൂറോയ്‌ക്കൊപ്പം അഗ്യൂറോയുമായുള്ള സൗഹൃതം എത്രത്തോളമുണ്ടെന്ന് പറയുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മെസിയുടെ കുറിപ്പ് ഇങ്ങനെ. ''ഓരോ നിമിഷവും നമ്മള്‍ ആസ്വദിച്ചു. എത്ര രസകരമായിരുന്നു നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍. അത്രത്തോളം ദൃഢമാണ് നമ്മല്‍ തമ്മിലുള്ള സൗഹൃദം. ഇനിയുള്ള സമയം കളത്തിന് പുറത്ത് നമ്മള്‍ ഒരുമിച്ചായിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് നമ്മളൊരുമിച്ച കോപ്പ അമേരിക്ക കിരീടമുയര്‍ത്തിയത്, നീ ഇംഗ്ലണ്ടില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍... എന്നാല്‍ നിന്റെ കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നു.
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിനെയാണ് നീ ഇപ്പോള്‍ ഉപേക്ഷിക്കുന്നതറിയാം. നീ സന്തോഷത്തോടെ ഇരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം നീ എപ്പോഴും സന്തോഷം പരത്തുന്നവരാണ്. നിന്നെ ഇഷ്ടപ്പെടുന്നവരെല്ലാം നിന്റെ കൂടെതന്നെയുണ്ടാവും. നീ ജീവിതത്തിലെ പുതിയൊരു തലത്തിലേക്ക് കടക്കുന്നു. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. ഞാന്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അര്‍ജന്റീന ജേഴ്‌സിയില്‍ ഞാന്‍ നിന്നെ മിസ് ചെയ്യും.'' മെസി കുറിച്ചിട്ടു.
മെസിയുടെ കൂടെ നിര്‍ബന്ധത്തിലാണ് അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തില്‍ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വിശദപരിശോധനയില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തി.
ബാഴ്സലോണയ്ക്ക് വേണ്ടി അഞ്ച് കളികളില്‍ മാത്രമേ അഗ്യൂറോ ബൂട്ട് കെട്ടിയിട്ടുള്ളൂ. മാഞ്ചസ്റ്റര്‍ സിറ്റിയിലെ 10 വര്‍ഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവര്‍ണകാലം. ടീമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്മരണീയ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!