
ലണ്ടന്‍: കൊവിഡ് കാലത്തിനുശേഷം മത്സരങ്ങള്‍ വീണ്ടും തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പന്തില്‍ പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ തേക്കാമോ എന്ന ചര്‍ച്ചകള്‍ ഒരുവശത്ത് ചൂടിപിടിക്കുന്നതിനിടെ ഫുട്ബോളിലും തുപ്പല്‍ വലിയ ചര്‍ച്ചാ വിഷയമാകുന്നു. ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ ഗ്രൗണ്ടില്‍ തുപ്പുന്നത് പതിവാണെങ്കിലും കൊവിഡ് കാലത്തിനുശേഷം ഫിഫ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് പത്രമായ ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ ഗ്രൗണ്ടില്‍ തുപ്പുന്നത് വിലക്കണമെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ റഫറിയെ ചുമതലപ്പെടുത്തണമെന്നും ഫിഫ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തുവെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൌണ്ടില്‍ തുപ്പുന്നത് ഫുട്ബോളിലെ പതിവ് ശീലമാണെങ്കിലും കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതത്ര നല്ല ശീലമല്ലെന്ന് ഫിഫ മെഡിക്കല്‍ സംഘത്തിലെ അംഗമായ മൈക്കല്‍ ഡി ഹൂഗെ പറഞ്ഞു.
അതുകൊണ്ടുതന്നെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഗ്രൌണ്ടില്‍ തുപ്പുന്ന ശീലം കളിക്കാര്‍ പരമാവധി ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ റഫറിയ്ക്ക് അധികാരം കൊടുക്കണമെന്നും ഹൂഗെ പറഞ്ഞു. ഇക്കാര്യം വിവിധ രാജ്യങ്ങളിലെ ലീഗ് അധികൃതരെയും ഫുട്ബോള്‍ അസോസിയേഷനുകളെയും ഫിഫ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണില്‍ പുനരാരാംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് അധികൃതര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ചെറിയ രീതിയില്‍ പരിശീലനം പുനരാരാംഭിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കളിക്കാര്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!