പുതിയ നിര്‍ദേശങ്ങള്‍ ഫുട്ബോള്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്(ഐ.എഫ്.എ.ബി.) മുമ്പാകെ ഫിഫ സമര്‍പ്പിച്ചിട്ടുണ്ട്.ഐ.എഫ്.എ.ബി അംഗീകരിച്ചാല്‍ ഇത് മത്സരങ്ങളില്‍ നടപ്പിലാക്കും.
സൂറിച്ച്: കൊവിഡ് കാലത്തിനുശേഷം ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വലിയ മാറ്റത്തിനൊരുങ്ങി ഫിഫ. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച മത്സരങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ഓരോ മത്സരത്തിലും ടീമുകള്‍ക്ക് അഞ്ച് പകരക്കാരെ ഇറക്കാന്‍ അനുമതി കൊടുക്കാനാണ് ഫിഫ ആലോചിക്കുന്നത്. നിലവില്‍ മൂന്ന് പകരക്കാരെയാണ് നിശ്ചിത സമയത്ത് ടീമുകള്‍ക്ക് ഇറക്കാവുന്നത്.
മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച വിവിധ രാജ്യങ്ങളിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തിരക്കിട്ട മത്സരക്രമം തന്നെ വേണ്ടിവരും. വിശ്രമമില്ലാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നത് കളിക്കാരുടെ ജോലിഭാരം കൂടാനും പരിക്കേല്‍ക്കാനും ഇടയാക്കും. ഇതൊഴിവാക്കാനായാണ് ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ ഇറക്കാമെന്ന നിര്‍ദേശം ഫിഫ മുന്നോട്ടുവെക്കുന്നത്.
നിശ്ചിത സമയകത്ത് ആറ് സബ്സ്റ്റിറ്റ്യൂഷനും എക്സ്ട്രാ ടൈമിലേക്ക് പോകുന്ന മത്സരങ്ങളില്‍ ഒരു പകരക്കാരനെ കൂടി ഇറക്കാനുമാണ് ഫിഫ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സീസണിലെയും അടുത്ത സീസണിലെയും ലീഗ് മത്സരങ്ങള്‍ക്കും അടുത്തവര്‍ഷം ഡിസംബര്‍ 31വരെയുള്ള രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ക്കും മാത്രമായിരിക്കും പുതിയ ഭേദഗതി ബാധകമാകുക.
Also Read:ധോണിയുടെയും കോലിയുടെയും പിന്തുണയില്ലാത്തതിനാല്‍ കരിയര്‍ പ്രതിസന്ധിയിലായ 7 താരങ്ങള്‍
വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മത്സരങ്ങള്‍ നടത്തുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും വ്യക്തമാക്കിയാല്‍ മാത്രമെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാവൂവെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.