
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്‍റീന ആരാധകരോട് ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി. ഫൈനൽ പോരാട്ടത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനനായ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മറ്റൊരു ലോകകപ്പ് കിരീടം ആരാധകർക്ക് സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അർജന്‍റീനയുടെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളിക്കളത്തിൽ നൽകിയാണ് മടങ്ങിയതെന്നും സ്കലോണി കുറിച്ചു.
സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു വാരത്തിന് ശേഷമാണ് താൻ ഇത് എഴുതുന്നതെന്ന് സ്കലോണി കുറിച്ചു. നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി നൽകാനും കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിപ്പിക്കാനും സാധിക്കാത്തതിന്‍റെ പേരില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ എന്‍റെ കളിക്കാർ, അഥവാ ഞാൻ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ 'എന്‍റെ യോദ്ധാക്കൾ', ഗ്രൗണ്ടിൽ എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം. അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതിരിക്കുക, തളർന്നു വീഴുമ്പോഴും തോൽവി സമ്മതിക്കാതിരിക്കുക, അറിയാത്തവരുടെ വിമർശനങ്ങൾ കേൾക്കുമ്പോഴും ഒന്നിച്ചുനിൽക്കുക, മനസ്സ് പറയുന്നത് ശരീരത്തിന് ചെയ്യാൻ കഴിയാത്തത്ര ക്ഷീണിക്കുമ്പോഴും അവസാന നിമിഷം വരെ പോരാടുക... അത് മാത്രമാണ് അവർ ചെയ്തത്. ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം.
തന്‍റെ കോച്ചിംഗ് സ്റ്റാഫിനും കളിക്കാർക്കും അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ (എഎഫ്എ) അധികൃതർക്കും തന്നെ പിന്തുണച്ച എല്ലാ ആരാധകർക്കും സ്കലോണി നന്ദി രേഖപ്പെടുത്തി. ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ പരാജയപ്പെടുത്തി കിരീടം ചൂടിയത്. ലയണൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്‍റീന അവസാന ശ്വാസം വരെ പോരാടിയെങ്കിലും സ്പെയിനിന്‍റെ പ്രതിരോധ പൂട്ട് പൊളിക്കാൻ സാധിച്ചില്ല.
2022 ലോകകപ്പ് നേട്ടത്തിലേക്കും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലേക്കും അർജന്‍റീനയെ നയിച്ച ലയണൽ സ്കലോണിയും നായകൻ ലയണൽ മെസിയും ടീമിലെ തങ്ങളുടെ ഭാവി ഉടൻ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. തന്‍റെ കരാർ അവസാനിക്കുന്ന ഡിസംബറിൽ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് സ്കലോണി ലോകകപ്പിന് പിന്നാലെ സൂചന നൽകിയിരുന്നു. ഇനി ഒരു ലോകകപ്പിൽ കളിക്കില്ലെന്നും അർജന്‍റീനയിൽ ഒരു ഔദ്യോഗിക മത്സരം ഉണ്ടാകില്ലെന്നും മെസിയും വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!