ലോക ഫുട്‌ബോളറായിരുന്നിട്ടും ജോര്‍ജ് വിയക്ക് ലോകകപ്പ് കളിക്കാനായില്ല; മകന്‍ തിമോത്തി വിയ കളിച്ചു, ഗോളുമടിച്ചു!

By Web TeamFirst Published Nov 22, 2022, 10:40 AM IST
Highlights

ഇപ്പോഴത്തെ ലൈബീരിയന്‍ പ്രസിഡന്റായ ജോര്‍ജ് വിയ്യയുടെ മകനാണ് തിമോത്തി. ആഫ്രിക്കയില്‍ നിന്ന്  ആദ്യമായി (ഇന്നുവരെയും ) ബാലന്‍ ഡി ഓര്‍ തിളക്കത്തിലേക്ക് ഉയര്‍ന്ന ഇതിഹാസത്തിന്റെ മകന്‍.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വെയ്ല്‍സ്- യുഎസ്എ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. 36ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളിലാണ് യുഎസ് മുന്നിലെത്തുന്നത്. എന്നാല്‍ 80-ാം മിനിറ്റില്‍ ഗരെത് ബെയ്‌ലിന്റെ പെനാല്‍റ്റി ഗോളില്‍ വെയ്ല്‍സ് ഒപ്പമെത്തി. മത്സരഫലത്തേക്കാള്‍ ഉപരി ചര്‍ച്ചയാകുന്നത് തിമോത്തിയുടെ ഗോളാണ്. ഗോളിന്റെ പ്രത്യേകത കൊണ്ടല്ലത്. തിമോത്തിക്ക് പറയാന്‍ മറ്റൊരു കഥയുണ്ട്. 

ഇപ്പോഴത്തെ ലൈബീരിയന്‍ പ്രസിഡന്റായ ജോര്‍ജ് വിയ്യയുടെ മകനാണ് തിമോത്തി. ആഫ്രിക്കയില്‍ നിന്ന്  ആദ്യമായി (ഇന്നുവരെയും ) ബാലന്‍ ഡി ഓര്‍ തിളക്കത്തിലേക്ക് ഉയര്‍ന്ന ഇതിഹാസത്തിന്റെ മകന്‍. തിമോത്തി ഗോള്‍ നേടുമ്പോള്‍ അച്ഛനെ ഓര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. മാധ്യമ പ്രവര്‍ത്തകും എഴുത്തുകാരനുമൊക്കെയായ ഡോ മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്ക് കുറിപ്പില്‍ തിമോത്തിയെ കുറിച്ച് പറയുന്നുണ്ട്. പ്രസക്ത ഭാഗങ്ങളിങ്ങനെ... ''ജനിച്ചത് ന്യൂ യോര്‍ക്കു നഗരത്തിലെ ബ്റൂക്ക് ലിനില്‍.  കളി പഠിച്ചത് പിതാവിന്റെ അന്നത്തെ തട്ടകമായ ഫ്‌ലോറിഡാ വെസ്റ്റ്‌പൈന്‍ യുനൈറ്റഡീല്‍ അദേഹത്തിന്റെ ശിക്ഷണത്തില്‍. പ്രൊഫഷണല്‍ കരീറിന്റെ തുടക്കം പി എസ് ജി പാരീസില്‍. അമേരിക്കയുടെ അണ്ടര്‍ 15 മുതലുള്ള എല്ലാ ടീമുകളിലും അംഗം. 2018 മുതല്‍ ദേശീയ ടീമില്‍ ഇന്നത്തെത് അടക്കം അഞ്ച് ഗോളുകള്‍. അച്ഛന്‍ ലോകത്തിലെ ഏറ്റവും മികച്ച പന്തുകളിക്കാരനായിരുന്നിട്ടും ലോകകപ്പ് കളിക്കാനാകാതത്തിലുള്ള സങ്കടം, മകന്‍ ഇന്നു അവിടെ കളിച്ചു മിന്നുന്ന ഒരു ഗോള്‍ നേട്ടവും ആയി തീര്‍ത്തുകൊടുത്തു.'' അദ്ദേഹം കുറിച്ചിട്ടു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

അച്ഛന്റെ ഓമന മകന്‍ തിമോതി..!??
വെയില്‍സിനു എതിരെ അമേരിക്കക്ക് ലീഡ് നേടിയ  തിമോതി വെയ ആരാണ്?
ഇപ്പോഴത്തെ ലൈബീര്യന്‍ പ്രസിഡന്റ് ജോര്‍ജ് വെയയുടെ മകന്‍
മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വെയയുടെയും  മകന്‍..!
ജനിച്ചത് ന്യൂ യോര്‍ക്കു നഗരത്തിലെ ബ്റൂക്ക് ലിനില്‍
കളി പഠിച്ചത് പിതാവിന്റെ അന്നത്തെ  തട്ടകമായ ഫ്‌ലോറിഡാ വെസ്റ്റ് പൈന്‍ യുനൈറ്റഡീല്‍ അദേഹത്തിന്റെ ശിക്ഷണത്തില്‍ 
പ്രൊഫഷണല്‍ കരീറിന്റെ തുടക്കം  പി എസ് ജി പാരീസില്‍
അമേരിക്കയുടെ അണ്ടര്‍ 15 മുതലുള്ള എല്ലാ ടീമുകളിലും അംഗം
2018 മുതല്‍ ദേശീയ ടീമില്‍ ഇന്നത്തെത് അടക്കം 5 ഗോളുകള്‍
അച്ഛന്‍ ലോകത്തിലെ ഏറ്റവും മികച്ച പന്തുകളിക്കാരനായിരുന്നിട്ടും ലോകകപ്പ് കളിക്കാനാകാതത്തിലുള്ള സങ്കടം മകന്‍ ഇന്നു അവിടെ കളിച്ചു മിന്നുന്ന ഒരു ഗോള്‍ നേട്ടവും ആയി തീര്‍ത്തുകൊടുത്തു..
* ലൈബീരിയ ലോക കപ്പിന് യോഗ്യത നേടാതിരുന്നതാണ് ജോര്‍ജ് വിയക്കു കളിക്കാനാകാതെ പോകാന്‍ കാരണം
1995 ലെ ' വേള്‍ഡ് ഫുട്ട്ബാളര്‍ ആയിരുന്നു അച്ഛന്‍ വിയ
ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെടുന്ന ആദ്യ പന്തുകളിക്കാരനുമാണ് ജോര്‍ജ് വെയ.

ഫുട്‌ബോള്‍ ആരാധകനായ അഖില്‍ എഎസ് നിലമേല്‍ ജോര്‍ജ് വിയയെ കുറിച്ച് പറയുന്നതിങ്ങനെ.. 

''Timothy Weah
പലര്‍ക്കും ആ സര്‍നെയിം തിമോത്തിയേക്കാള്‍ പരിചിതമായിരിക്കും...
ഇപ്പോഴത്തെ ലൈബീരിയന്‍ പ്രസിഡന്റായ ജോര്‍ജ് വിയ്യയുടെ മകനാണ് തിമോത്തി....പക്ഷേ ഫുട്ബോള്‍ ലോകത്തിന് ജോര്‍ജ് വിയ്യ വേറിട്ടൊരു കഥയാണ്...
ആ കഥയില്‍ ലൈബീരിയ എന്ന ദാരിദ്ര്യ രാജ്യത്തെ ഫുട്ബോള്‍ ലോകത്ത് അടയാളപെടുത്തിയത് അയാളാണ്...ആഫ്രിക്കയില്‍ നിന്ന്  ആദ്യമായി (ഇന്നുവരെയും ) ബാലന്‍ ഡി ഓര്‍ തിളക്കത്തിലേക്ക് ഉയര്‍ന്ന ഇതിഹാസം...
ഫുട്ബോള്‍ ലോകം ജന്മം നല്‍കിയ ഏറ്റവും മികച്ച പ്ലെയേഴ്‌സില്‍ ഒരാള്‍...
തന്റെ ചുവട്ടില്‍ ഒതുങ്ങിയ കാല്‍പന്തിനാല്‍ ആ രാജ്യത്തെ ഉണര്‍ത്തിയിട്ടുണ്ടയാള്‍...
തന്റെ കുടുംബത്തെ ഒന്നാകെ ലൈബീരിയയുടെ ക്രൂരരായ ഭരണകൂടം വേട്ടയാടിയപ്പോള്‍ ജോര്‍ജ് വിയ്യ പോയത് ബോളുമായി തെരുവിലേക്കാണ്...
അയാള്‍ കുട്ടികളെ ചേര്‍ത്തു പിടിച്ചു...ആയുധവും ലഹരിയും ഉപേക്ഷിച്ചു ബോളും പുസ്തകവും സ്വന്തമാക്കാന്‍ പറഞ്ഞു....തന്റെ സമ്പാദ്യം ആ ജനങ്ങള്‍ക്കായി അയാള്‍ ഉപയോഗിച്ചു...
ജോര്‍ജ് വിയ്യ ഒരു സ്വപ്നം കണ്ടിരുന്നു...തന്റെ രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ലോകകപ്പ് പ്രവേശനം നേടിയാല്‍ സാധിക്കും എന്നയാള്‍ കരുതി...
യൂറോപ്യന്‍ ടീമുകളില്‍ കളിച്ചു നേടിയ പണവുമായി അയാള്‍ ലൈബീരിയയിലേക്ക് എത്തിക്കൊണ്ടിരുന്നു....ചിതറി കിടന്നൊരു ടീമിനെ അയാള്‍ ഒന്നിച്ചു നിര്‍ത്തി , അവര്‍ക്ക് പരിശീലകനായി ക്യാപ്റ്റനായി ടീമിനെ സ്‌പോണ്‌സര്‍ ചെയ്തു അയാള്‍ അവരെ ചേര്‍ത്തു പിടിച്ചു....
പക്ഷേ ഒരിക്കല്‍ പോലും ലോകകപ്പില്‍ പന്ത് തട്ടുക എന്ന സ്വപ്നം അയാള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല....
90 മിനുട്ടില്‍ വിജയം തേടിയുള്ള കളി ആയിരുന്നില്ല ജോര്‍ജ് വിയ്യയ്ക്ക് ഫുട്ബോള്‍... തന്റെ രാജ്യത്തിനെ രക്ഷിച്ചെടുക്കാന്‍ , പുതിയ തലമുറയെ നാശത്തിലേക്ക് വിട്ടു കൊടുക്കാതിരിക്കാന്‍ അയാള്‍ക്ക് അറിയാവുന്ന ഏക മാര്‍ഗമായിരുന്നു അത്....
വര്‍ഷങ്ങള്‍ കഴിഞ്ഞു അയാളുടെ മകന്‍ തിമോത്തി വിയ്യ പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചു...തിമോത്തി തിരഞ്ഞെടുക്കുന്നത് US ഫുട്‌ബോള്‍ ടീമാണ്...
ഇന്ന് 2022 നവംബര്‍ 23 ,
ഡട ടീം ലോകകപ്പിനിറങ്ങുമ്പോള്‍ തിമോത്തിയാണ് അവരുടെ അറ്റാക്ക് ലീഡ് ചെയ്യുന്നത്...അയാള്‍ മത്സരത്തിന്റെ 36 ആം മിനുട്ടില്‍ സ്‌കോര്‍ ചെയ്യുന്നു...
തന്റെ പിതാവ് വര്‍ഷങ്ങള്‍ കണ്ട സ്വപ്നം തിമോത്തി നേടിയെടുക്കുന്നു....ലൈബീരിയ ടീമിന് വേണ്ടിയല്ല എന്നത് നമ്മുക്ക് മറക്കാം....
Weah എന്ന പേര് ലോകകപ്പ് കളത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ ആ രാജ്യത്തോടൊപ്പം ഫുട്ബോള്‍ ലോകവും ആഗ്രഹിച്ചിട്ടുണ്ട്... അത് സാധ്യമാകുന്നു എന്നത് തന്നെയാണ് ആദ്യം.''
 

click me!