
ദോഹ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശപോരിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് അർജന്റീന ആരാധകർ. 36 വർഷത്തിന് ശേഷം രാജ്യം വിശ്വകിരീടത്തിൽ മുത്തമിട്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പല ആരാധകരും. ഇന്നലെ ഫൈനൽ പോരാട്ടം നടന്ന ലുസൈൽ സ്റ്റേഡിയത്തിലെ അർജന്റീന ആരാധകരുടെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു.
പക്ഷേ, ആവേശം അതിരുവിട്ടപ്പോൾ ഒരു അർജന്റീന ആരാധിക നടത്തിയ ആഹ്ലാദ പ്രകടനം ഇപ്പോൾ പ്രശ്നത്തിലായിരിക്കുകയാണ്. ഷൂട്ടൗട്ടിൽ മോണ്ടിയലിന്റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ കടന്ന് വലയിൽ കയറിയപ്പോൾ തന്റെ ടോപ്പ് ഊരി വിവസ്ത്രയായാണ് അർജന്റീന ആരാധിക ആഘോഷിച്ചത്. ആവേശത്തോടെ ക്യാമറയ്ക്ക് മുന്നിൽ ആരാധിക വസ്ത്രം ഊരുകയായിരുന്നു. ബിബിസിയാണ് ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
എന്നാൽ, ഈ അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ കർശന നിയമങ്ങൾ ചർച്ചയായി മാറിയിരുന്നു. രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും സന്ദർശകർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു. വിവസ്ത്രയായി ആഘോഷിച്ച ആരാധികയ്ക്ക് പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുന്നത് വരെയുള്ള ശിക്ഷകൾ നൽകാമെന്നാണ് ട്വിറ്ററിൽ അഭിപ്രായങ്ങൾ ഉയരുന്നത്.
തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തറിലെ നിയമം. ലോകകപ്പിനായി വരുന്നവർ ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും നിർദേശം ഉണ്ടായിരുന്നു. എന്നാൽ, ലോകകപ്പിനിടെ പ്രസിദ്ധി നേടിയ ക്രൊയേഷ്യൻ മോഡൽ ഇവാന നോളിന്റെ വസ്ത്രധാരണത്തിൽ വിമർശനം ഉയർന്നിരുന്നെങ്കിലും നടപടികൾ ഒന്നും വന്നിരുന്നില്ല.
'ഡഫൽ ബാഗ് പോലെ, എല്ലാം മൂടിവച്ചതെന്തേ ?': ദീപികയെ വിടാതെ വിമർശകർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!