
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് രാത്രി ഒന്നരയ്ക്ക് മുൻ ചാമ്പ്യൻമാരായ ലിവർപൂളിനെ നേരിടും. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ എല്ലാ കളിയും ജയിച്ച ഏക ടീമെന്ന തിളക്കവും ആത്മവിശ്വാസമുണ്ട് ആർനെ സ്ലോട്ടിന്‍റെ ലിവർപൂളിന്.
രണ്ടു വീതവും ജയവും തോൽവിയുമുളള റയൽ മാഡ്രിഡ് 36 ടീമുകളുള്ള ലീഗിൽ 21-ാം സ്ഥാനത്താണ്. നാലു കളികളില്‍ നാലും ജയിച്ച ലിവര്‍പൂള്‍ ആകട്ടെ മൂന്നാതാണ്. പരിക്കേറ്റ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ ഇല്ലാതെയാവും റയൽ ലിവര്‍പൂളിനെതിരെ വമ്പൻ പോരിനിറങ്ങുക. ബ്രാഹിം ഡിയാസ് വിനിഷ്യസിന്‍റെ പകരക്കാരനാവും. മുന്നേറ്റത്തിൽ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഉത്തരവാദിത്തം കൂടുമെന്നുറപ്പ്. ഒരുപിടി താരങ്ങൾ പരിക്കിന്‍റെ പിടിയിലായതിനാൽ കാർലോ ആഞ്ചലോട്ടി ആരൊയൊക്കെ ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റയൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ലെഗാനെസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 3-0ന്‍റെ വമ്പന്‍ ജയം.
ലിവർപൂൾ സ്പാനിഷ് വമ്പൻമാർക്കെതിരെ അണിനിരക്കുക പൂർണ സജ്ജരായി. മുഹമ്മദ് സലാ, സോബോസ്ലായ്, ഡാർവിൻ നുനിയസ്, എന്നിവർക്കൊപ്പം അലക്സിസ് മക് അലിസ്റ്ററും ലൂയിസ് ഡിയാസും തിരിച്ചെത്തുമ്പോൾ ആർനെ സ്ലോട്ടിന് കാര്യങ്ങൾ എളുപ്പമാവും. വിർജിൻ വാൻഡൈക്കും ട്രെന്‍റ് അലക്സാണ്ടർ ആർനോൾഡും അണിനിരക്കുന്ന ലിവർപൂൾ പ്രതിരോധവും ശക്തം.
കളിക്കളത്തിലെ ഫോമില്‍ ലിവര്‍പൂൾ മുന്നിലാണെങ്കിലും കണക്കിൽ മുന്നിൽ റയലാണ്. പതിനൊന്ന് കളിയിൽ റയൽ ഏഴിലും ലിവർപൂൾ മൂന്നിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ആസ്റ്റൻ വില്ല, യുവന്‍റസിനെയും മൊണാക്കോ, ബെൻഫിക്കയെയും ബൊറുസിയ ഡോർട്ട്മുണ്ട്, ഡൈനമോ സാഗ്രെബിനെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക