യുവന്റസ് കിണഞ്ഞു ശ്രമിച്ചിട്ടും എൺപത്തിരണ്ടാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ഒരു ഗോൾ മടക്കാൻ.
പോര്‍ട്ടോ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ യുവന്റസിന് തോല്‍വി. എഫ്സി പോര്‍ട്ടോയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു. കളി തുടങ്ങി ആദ്യ മിനുറ്റിൽ തന്നെ മെഹ്ദി തരേമിയിലൂടെ പോർട്ടോ യുവന്റസിന് ആദ്യ പ്രഹരം നൽകി. രണ്ടാം പകുതി തുടങ്ങി ഒരു മിനുറ്റ് ആകും മുമ്പായിരുന്നു രണ്ടാം ഗോൾ. മൗസ മരേഗ ആയിരുന്നു സ്‌കോറർ.
യുവന്‍റസ് കിണഞ്ഞു ശ്രമിച്ചിട്ടും എൺപത്തിരണ്ടാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ഒരു ഗോൾ മടക്കാൻ. ഫെഡ്രിഗോ ആണ് സ്കോറർ. പന്തടക്കത്തിലും ആക്രമണത്തിലും യുവന്റസ് മുന്നിട്ടുനിന്നെങ്കിലും ജയം ലഭിച്ച അവസരങ്ങൾ മുതലാക്കിയ പോർട്ടോയ്‌ക്ക് ഒപ്പം നിന്നു. ചരിത്രത്തിൽ ആദ്യമായാണ് എഫ്സി പോട്ടോ, യുവന്‍റസിനെ തോൽപ്പിക്കുന്നത്.
മുന്നിട്ട് നിന്നിട്ടും തോറ്റ് സെവിയ
മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ട്, സെവിയയെ തോല്‍പ്പിച്ചു. 3-2നായിരുന്നു ബൊറൂസ്യയുടെ ജയം. ഏഴാം മിനിറ്റില്‍ സെവിയയാണ് ആദ്യ ഗോള്‍ നേടിയത്. 19, 27, 43 മിനിറ്റുകളില്‍ ബൊറൂസ്യ ഡോർട്ട്മുണ്ട് തിരിച്ചടിച്ചു. 84-ാം മിനിറ്റില്‍ സെവിയ രണ്ടാം ഗോള്‍ നേടി. സമനിലക്കായി ആഞ്ഞ് ശ്രമിച്ചെങ്കിലും മൂന്നാം ഗോളിലേക്ക് അവര്‍ക്ക് എത്താനായില്ല.
പ്രീമിയര്‍ ലീഗില്‍ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി ജൈത്രയാത്ര തുടരുകയാണ്. എവര്‍ട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരുമായുള്ള പോയിന്‍റ് വിത്യാസം 10 ആക്കി ഉയർത്തി മാഞ്ചസ്റ്റർ സിറ്റി. 32-ാം മിനുറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റിയാണ് ആദ്യ ഗോൾ നേടിയത്. അഞ്ച് മിനുറ്റിനകം റിച്ചാൾസണിലൂടെ എവർട്ടൺ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ റിയാദ്, സിൽവ എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി 3-1ന് ജയിക്കുകയായിരുന്നു.
ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി ഗോവ