
വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിൽ ജര്‍മനിയെ നേരിടുന്ന ഇംഗ്ലണ്ടിന് നിർദേശവുമായി മുൻ താരം വെയ്ൻ റൂണി. മൂന്ന് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ കളത്തിലിറക്കുകയും മാര്‍ക്കസ് റാഷ്ഫോഡിന് അവസരം നൽകുകയും വേണമെന്ന് റൂണി വ്യക്തമാക്കി.
'എതിരാളികളുടെ ശൈലിക്കനുസരിച്ച് തന്ത്രങ്ങൾ ഒരുക്കണം. എല്ലാ മത്സരങ്ങളിലും ഒരേ ഫോര്‍മാറ്റ് ഗുണം ചെയ്യില്ല. ഗ്രീലിഷിന് പകരം റാഷ്ഫോഡിന് അവസരം നൽകണം. ചെക് റിപ്പബ്ലിക്കിനെതിരെ ഗ്രീലിഷ് മികവ് കാട്ടിയെങ്കിലും ജര്‍മനിക്കെതിരെ റാഷ്ഫോഡാണ് ഉത്തമൻ. ഫിൽ ഫോഡനേയും ഒഴിവാക്കാം. മൂന്ന് പ്രതിരോധ താരങ്ങളുമായിറങ്ങുന്ന ജര്‍മനിയെ നേരിടാൻ അറ്റാക്കിങ്ങിനും പ്രതിരോധത്തിനും പോന്ന മൂന്ന് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ഇറക്കണം. ഹാരി കെയ്നൊപ്പം റഹിം സ്റ്റെര്‍ലിംഗ്, ബുകായോ സാക, സാഞ്ചോ എന്നിവരില്‍ ആരെങ്കിലുമൊരാൾ മുൻനിരയിൽ വേണം' എന്നും റൂണി പറഞ്ഞു.
യൂറോയിൽ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ജര്‍മനിയാണെന്നും റൂണി ഓര്‍മ്മപ്പെടുത്തി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് വെയ്ൻ റൂണി.
വെംബ്ലിയില്‍ ഇന്ന് രാത്രി ഒൻപതരയ്ക്കാണ് ഇംഗ്ലണ്ട്-ജർമനി സൂപ്പർ പോരാട്ടം. ഫൈനലോളം പോന്ന ആവേശ മത്സരത്തിനാണ് ഇരു ടീമിന്‍റെയും ആരാധകർ കാത്തിരിക്കുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ഗേറ്റ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത 4-2-3-1 ഫോർമേഷനിലും ജർമൻ പരിശീലകന്‍ യോക്വിം ലോ 3-4-2-1 ശൈലിയിലുമാവും ടീമിനെ അണിനിരത്തുക.
യൂറോയിൽ ഇന്നത്തെ രണ്ടാം പ്രീ ക്വാർട്ടറിൽ സ്വീഡൻ, ഉക്രൈനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് ഈ മത്സരം ആരംഭിക്കുക. ഇരു ടീമും നാല് കളികളിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ഉക്രൈനായിരുന്നു ജയം. സ്വീഡൻ ജയിച്ചത് 2011ലെ സൗഹൃദമത്സരത്തിൽ മാത്രം. 2012ലെ യൂറോ കപ്പിൽ ഉക്രൈൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വീഡനെ തോൽപിച്ചിരുന്നു. ഇപ്പോഴത്തെ കോച്ച് ആന്ദ്രേ ഷെവ്ചെങ്കോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു അന്ന് ഉക്രൈന്‍റെ ജയം.
കൂടുതല്‍ യൂറോ വാർത്തകള്‍...
വെംബ്ലി ഇളകിമറിയും; യൂറോ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട്- ജർമനി സൂപ്പർപോരാട്ടം
സിനിമയെ വെല്ലുന്ന ത്രില്ലര്‍; വിറപ്പിച്ച് ക്രൊയേഷ്യ കീഴടങ്ങി, സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!