
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരിടത്തിനായി അര്‍ജന്‍റീനയും ഫ്രാന്‍സും ഏറ്റുമുട്ടാൻ ഒരുങ്ങി നിൽക്കുകയാണ്. ഫാൻസുകൾ ആഘോഷരാവിൽ സ്വന്തം ടീം ജയിക്കുമെന്ന അഭിപ്രായവും പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് അറിയപ്പെടുന്ന അർജന്‍റീന ഫാൻ കൂടിയായ മുൻ മന്ത്രി എം എം മണിയുടെ കമന്‍റും എത്തുന്നത്. ‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ. നാളെ പാക്കലാം’ എന്നായിരുന്നു എം എം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തിയതോടെ കളത്തിലെ പോര് കമന്‍റ് ബോക്സിലേക്കും നീണ്ടു. 'ഒടുവിൽ എം ബാപ്പയോ ഓന്റെ ബാപ്പയോ വന്നാലും' എന്നത് എം എം മണി തിരുത്തി. എം ബാപ്പയോ ബാപ്പയോ വന്നാലും കാണാം എന്നാക്കിയാണ് എം എം മണി മാറ്റിയത്.
ബൽറാമിന്‍റെ വിമർശനം ചുവടെ
സിപിഎം എംഎൽഎയും മുൻ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവർത്തകർക്കും സാംസ്ക്കാരിക നായകർക്കും ആരാധ്യ പുരുഷനായ "ആശാനാ"ണ്. പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബോൾ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു.
മെസി കപ്പടിച്ചാല്‍ മിഗ്വായേല്‍ പ്രവചന സിംഹമാകും! ആകാംക്ഷയില്‍ ഫുട്ബോള്‍ ലോകം
അതേസമയം ലോകമാകെ ആവേശം പരത്തിയ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെയും എംബാപ്പെയെയും കാത്തിരിക്കുന്നത്.