വിജയാഘോഷത്തിനിടെ നെയ്മറിന്റെ മകനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഇടപെട്ട് താരം

Published : Jun 25, 2026, 12:25 PM IST
Neymar Son

Synopsis

സ്കോട്ട്‌ലന്‍ഡിനെതിരായ വിജയത്തിന് ശേഷം നെയ്മറിന്റെ മകൻ ഡേവി ലൂക്കയെ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനായി തെറ്റിദ്ധരിച്ച് തടഞ്ഞു. ഉടൻ ഇടപെട്ട നെയ്മർ മകനെ കെട്ടിപ്പിടിച്ച് വികാരഭരിതനായി. 20 മാസത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ താരത്തിന്റെ ഈ നിമിഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മിയാമി: സ്‌കോട്ട്‌ലന്‍ഡിനെതിരെ 3-0 എന്ന ആധികാരിക ജയം ആഘോഷിക്കുന്നതിനിടെ, മൈതാനത്ത് നടന്ന ഒരു വൈകാരിക സംഭവം കൂടി നടന്നു. മത്സരശേഷം തന്റെ മകനെ കാണാന്‍ ശ്രമിക്കുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ അവനെ മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ആരാധകനായി തെറ്റിദ്ധരിച്ച് തടഞ്ഞതാണ് നാടകീയമായ രംഗങ്ങള്‍ക്ക് വഴിവെച്ചത്. 2023 ഒക്ടോബറിലുണ്ടായ ഗുരുതരമായ ലിഗമെന്റ് പരുക്കിന് ശേഷം, 20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെയ്മര്‍ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

വിജയാഘോഷത്തിനിടെ ഗാലറിയില്‍ തനിക്കായി ആര്‍പ്പുവിളിച്ചിരുന്ന 14 വയസ്സുകാരന്‍ മകന്‍ ഡേവി ലൂക്കയെ കാണാന്‍ നെയ്മര്‍ സ്റ്റേഡിയത്തിലെ എന്‍ക്ലോസറിന് സമീപത്തേക്ക് നടന്നു. പിതാവിനെ കണ്ട സന്തോഷത്തില്‍ താഴെയിറങ്ങി അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും, അതിനിടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിവീഴുകയായിരുന്നു. ഒരു ആരാധകന്‍ മൈതാനത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി ഉദ്യോഗസ്ഥര്‍ ലൂക്കയെ തടഞ്ഞു. ഉടന്‍ തന്നെ ഇടപെട്ട നെയ്മര്‍, താന്‍ വന്നത് മകനെ കാണാനാണെന്ന് ഉദ്യോഗസ്ഥരോട് ആംഗ്യത്തിലൂടെ വ്യക്തമാക്കുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു.

 

 

പിതാവും മകനും പരസ്പരം കെട്ടിപ്പിടിച്ചപ്പോള്‍, ആ നിമിഷം നെയ്മര്‍ വികാരഭരിതനായി പൊട്ടിക്കരഞ്ഞു. കരിയറിലെ ഏറ്റവും പ്രയാസകരമായ 20 മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുരവ് മകനോടൊപ്പം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു ആ കണ്ണീരില്‍.

നെയ്മറുടെ മടങ്ങിവരവ് മാത്രമല്ല, ബ്രസീലിന്റെ മികച്ച പ്രകടനവും മിയാമിയില്‍ കാണികള്‍ക്ക് വിരുന്നായി. ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് തന്നെ ഹെഡറിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു. 60-ാം മിനിറ്റില്‍ മാത്യുസ് കുഞ്ഞ മൂന്നാം ഗോളും നേടി സ്‌കോട്ട്‌ലന്‍ഡിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. 75-ാം മിനിറ്റില്‍ മാത്യുസ് കുഞ്ഞയ്ക്ക് പകരക്കാരനായി ഇറങ്ങിയ നെയ്മര്‍, തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന 15 മിനിറ്റ് നീണ്ട പ്രകടനം പുറത്തെടുത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച്, ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഹ്യൂസ്റ്റണില്‍ നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിനായി ബ്രസീല്‍ തയ്യാറെടുക്കുമ്പോള്‍, മൈതാനത്തിനകത്തും പുറത്തും നെയ്മറുടെ ഈ മടങ്ങിവരവ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

981 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മഞ്ഞകുപ്പായത്തില്‍; ലോകകപ്പിലേക്കുള്ള മടങ്ങിവരവില്‍ വികാരാധീനനായി നെയ്മര്‍
ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാര്‍