
മുംബൈ: ടി20 ലോകകപ്പില്‍ ഒരു മത്സരം കളിക്കാനുള്ള അവസരം മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിന്നില്ല. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാവുമെന്ന് കരുതപ്പെട്ടെങ്കിലും റിഷഭ് പന്തിനാണ് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്. സഞ്ജുവിന് മാത്രമല്ല യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും അവസരം ലഭിക്കാത്ത താരങ്ങളുടെ പട്ടികയിലുണ്ട്. പലപ്പോഴായി മുഹമ്മദ് സിറാജിനും പുറത്തിരിക്കേണ്ടി വന്നു.
ഇപ്പോള്‍ അവസരം ലഭിക്കാത്ത താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പുറത്താണെങ്കില്‍ പോലും ഓരോത്തുര്‍ക്കും ഓരോ റോളുണ്ടായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമയം ചെലവഴിക്കുമ്പോഴാണ് ദ്രാവിഡ് ഇവരെ കുറിച്ച് സംസാരിച്ചത്. ദ്രാവിഡിന്റെ വാക്കുകള്‍... ''സഞ്ജു, ജയ്‌സ്വാള്‍, ചാഹല്‍ എന്നിവര്‍ക്ക് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. സിറാജിന് മൂന്ന് മത്സരങ്ങളാണ് കളിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അവരുടെ ആത്മാര്‍ത്ഥതയും ടീമിനോടുള്ള പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. മൂന്ന് പേരും ടീമിന്റെ പ്രധാന ഭാഗമായിരുന്നു.'' ദ്രാവിഡ് വിശദീകരിച്ചു. വീഡിയോ കാണാം..
ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം.
ടി20 ലോകകപ്പ് കീരിടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ പതിനായിരങ്ങളാണ് നിലയുറപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി മാര്‍ച്ചില്‍ ജനം തടിച്ചുകൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!