
ദോഹ: ലോകം അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ രാത്രിയിൽ ഖത്തർ ലോകകപ്പിന് വർണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഖത്തറിന്‍റെ സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും വ്യക്തമാക്കിയ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരു വലിയ താരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. തൂവെള്ളയണിഞ്ഞ ആ കുറിയ മനുഷ്യൻ ആരാണ്, പങ്കുവച്ച സന്ദേശമെന്താണ്?
ഖത്തർ ലോകകപ്പിന്‍റെ അംബസാഡറായ ഗാനീം അൽ മുഫ്‌താഹാണ് മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്‍റെയാകെ ശ്രദ്ധ നേടി ആ ചെറിയ വലിയ മനുഷ്യൻ. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്‍റെ എതിർപ്പിന്, പരിഹാസങ്ങൾക്ക് കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി വംശവെറിക്കെതിരെ ഉണർത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ ഈ കാഴ്‌ചകള്‍.
നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്‍റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും.
നായകൻ എന്നര്‍ വലന്‍സിയയുടെ കരുത്തില്‍ ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് വലൻസിയ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!