വീണ്ടുമൊരു മികച്ച ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കണം. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. തോൽവി എന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്നു.
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണി. തോൽവിയുടെ കടുത്ത വിഷമത്തിൽ വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി സ്കലോണി കണ്ണീരോടെ മടങ്ങി. ടീമിന്‍റെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും കരാര്‍ കാലാവധി തീരുന്നതുവരെ തുടരുമെന്നാണ് സൂചന.
തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച 48-കാരനായ സ്കലോണിക്ക്, ന്യൂജേഴ്‌സിയിൽ എക്സ്ട്രാ ടൈമിൽ വഴങ്ങിയ ആ ഒരൊറ്റ ഗോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കിരീടം നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെങ്കിലും പെട്ടെന്നൊരു രാജിക്ക് താനില്ലെന്ന് സ്കലോണി വ്യക്തമാക്കി. അർജന്‍റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും 2026 ഡിസംബർ വരെയുള്ള തന്‍റെ നിലവിലെ കരാർ പൂർത്തിയാക്കുമെന്നും സ്കോലോണി പറഞ്ഞു.
ഞാൻ പ്രസിഡന്‍റുമായി സംസാരിക്കും. എനിക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്‍റെ കരാർ കാലാവധി ഞാൻ പൂർത്തിയാക്കും. പക്ഷേ എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഇത്രയും വലിയൊരു നേട്ടത്തിന് ശേഷം ഇനിയെന്ത് എന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടതുണ്ട്- സ്കലോണി പറഞ്ഞു. 2018 ൽ അർജന്‍റീനയുടെ ചുമതലയേൽക്കുമ്പോൾ ഉയർന്ന തലത്തിൽ പരിശീലന പരിചയമില്ലാത്ത സ്കലോണിയെ വലിയ വിമർശനങ്ങളോടെയാണ് ഫുട്ബോൾ ലോകം വരവേറ്റത്. എന്നാൽ, തന്‍റെ മികച്ച മാന്‍ മാനേജ്മെന്‍റ് തന്ത്രങ്ങൾ കൊണ്ട് 28 വർഷത്തെ അർജന്‍റിനയുടെ കിരീട വരൾച്ച അവസാനിപ്പിച്ച് ലോകകപ്പ് ഉള്‍പ്പെടെ 4 പ്രധാന കിരീടങ്ങളാണ് സ്കലോണി ടീമിന് നേടിക്കൊടുത്തത്.
സ്പെയിനിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ 8 പേരും 2022 ലോകകപ്പ് ഫൈനൽ കളിച്ചവരായിരുന്നു. ഖത്തറിലെ ആ പഴയ ആധിപത്യം പുലർത്താൻ പലപ്പോഴും ഈ അർജന്‍റീനിയൻ പടയ്ക്ക് കഴിഞ്ഞിരുന്നില്ല. കളി പൂർണ്ണമായും ലയണൽ മെസിയെ മാത്രം ആശ്രയിച്ചായിരുന്നു. ഇനിയൊരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നത് കഠിനമായ ദൗത്യമാണെന്ന് സ്കലോണി സമ്മതിച്ചു. മുന്നോട്ട് പോകണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ആവശ്യമുണ്ട്. പ്രധാനമായും മാനസികമായി റീസെറ്റ് ചെയ്യണം. വീണ്ടുമൊരു മികച്ച ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കണം. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. തോൽവി എന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്നു, എന്നോട് ക്ഷമിക്കുക എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ്, കൈയ്യടികൾക്കിടയിലൂടെ സ്കലോണി വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി.
ക്യാപ്റ്റൻ ലയണൽ മെസിയെ പ്രശംസിക്കാനും സ്കലോണി മറന്നില്ല. 39-ാം വയസ്സിലും ലോകകപ്പ് കളിക്കാനിറങ്ങിയ മെസി 21 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും 9 അസിസ്റ്റുകളോടെ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായും തിളങ്ങി. അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനാണ്. 39-ാം വയസ്സിൽ അദ്ദേഹം ചെയ്തത് അവിശ്വസനീയമായ കാര്യമാണ്. അദ്ദേഹം ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു- സ്കലോണി കൂട്ടിച്ചേർത്തു.
