
ഡാലസ്: ഗ്രൂപ്പ് ജെ യിൽ അർജന്റീന ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയായാണ് എതിരാളികൾ. അൾജീരിയയുമായുള്ള ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവിൽ മികച്ച വിജയം നേടിയ അർജന്റീന തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാൽ അർജന്റീനയ്ക്ക് നോക്ക്ഔട്ട് ഘട്ടത്തിലെത്താം.
മെസിയുടെ മികച്ച പ്രകടനം തന്നെയാണ് അർജന്റീയുടെ ഏറ്റവും വലിയ പ്രതീക്ഷ. അതോടൊപ്പം റോഡ്രിഗോ ഡീ പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും അടങ്ങുന്ന മധ്യനിരയുടെ സ്ഥിരതയാർന്ന പ്രകടനവും ടീമിന് ഗുണം ചെയ്യുന്നുണ്ട്. മുന്നേറ്റത്തിൽ ഹൂലിയൻ അൽവാരസും, ലൗതേറോ മാർട്ടിനസും തിളങ്ങിയാൽ വിജയം അർജന്റീനയ്ക്ക് ഉറപ്പാണ്. അതേസമയം ആദ്യ മത്സരത്തിൽ ജോർദാനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഓസ്ട്രിയ എത്തുന്നത്.
അർജന്റീന ഇന്ന് കളത്തിലിറങ്ങുമ്പോൾ മെസി മറ്റൊരു റെക്കോർഡ് കൂടി ഇന്ന് തിരുത്തികുറിക്കുമോ എന്നാണ് ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ 16 ഗോൾ നേട്ടത്തിനൊപ്പമാണ് മെസി എത്തിയിരിക്കുന്നത്. 14 ഗോളുകളുമായി എംബാപെയാണ് നിലവിൽ കളിക്കുന്ന പ്ലേയേഴ്സിൽ മെസിക്ക് പുറകിലായുള്ളത്. നിലവിൽ ഗ്രൂപ് ജെ യിൽ ഒന്നാമതാണ് അർജന്റീന. ഓസ്ട്രിയയുമായുള്ള ഈ മത്സരം വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അർജന്റീനയ്ക്കു നോക്ക്ഔട്ടിലെത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!