
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ(World Cup Qualifiers 2022) നെയ്മര്‍(Neymar)ഇല്ലാതെ ഇറങ്ങിയ ബ്രസീലിനും(Brazil) ലിയോണല്‍ മെസ്സി(Messi) ഇല്ലാതെ ഇറങ്ങിയ അര്‍ജന്‍റീനക്കും(Argentina) തകർപ്പൻ ജയം. ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന് പരാഗ്വേയെ തകർത്തു.
28ാം മിനിറ്റില്‍ റഫീഞ്ഞ 62ാം മിനിറ്റില്‍ ഫിലിപെ കുടീഞ്ഞോ 86-ാം മിനിറ്റില്‍ ആന്‍റിണി 86-ാം മിനിറ്റില്‍ റോഡ്രിഗോ എന്നിവരാണ് ബ്രസീലിന്‍റെ ഗോളുകള്‍ നേടിയത്. ജയത്തോടെ 39 പോയന്‍റുമായി ലാറ്റിനമേരിക്കന്‍ മേഖലാ ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ അർജന്‍റീന അപരാജിത കുതിപ്പ് തുടരുകയാണ്. പതിനഞ്ചാം റൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീന കൊളംബിയയെ തോൽപിച്ചു. 29-ാം മിനിറ്റിൽ ലൗറ്ററോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്. തോൽവി അറിയാതെ അർജന്‍റീനയുടെ തുടർച്ചയായ 29-ാം മത്സരം ആയിരുന്നു ഇത്.
35 പോയന്‍റുമായി അര്‍ജന്‍റീന മേഖലയിൽ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടിലെ മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ യുറൂഗ്വേ വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നു. ലൂയി സുവാരസ് എഡിസണ്‍ കവാനി, ജിയോര്‍ജിയാന്‍ ഡി അരസ്കെയ്റ്റ, ബെൻന്‍റാൻകുർ എന്നിവരാണ് യുറുഗ്വേയ്ക്കായി വെനസ്വേലന്‍ വല കുലുക്കിയത്. പുതിയ പരീശീലകന്‍ ഡിയാഗോ അലോണ്‍സോക്ക് കീഴില്‍ യുറുഗ്വേയുടെ രണ്ടാം ജയമാണിത്.
ജയം അനിവാര്യമായ മറ്റൊരു പോരാട്ടത്തില്‍ ബൊളീവിയയെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ചിലിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. വെറ്ററന്‍ താരം അലക്സി സാഞ്ചസിന്‍റെ ഇരട്ട ഗോളാണ് ചിലിയുടെ രക്ഷക്കെത്തിയത്. 14, 85, മിനിറ്റുകളിലായിരുന്നു സാഞ്ചസിന്‍റെ ഗോള്‍. 77-ാം മിനിറ്റില്‍ മാഴ്സലോ നുവാന്‍സാണ് ചിലിയുടെ രണ്ടാം ഗോള്‍ നേടിയത്.
ആദ്യം ലീഡെടുത്തത് ചിലിയായിരുന്നെങ്കിലും 37-ാം മിനിറ്റില്‍ മാര്‍ക്ക് എനൗംബയിലൂടെ ബൊളീവിയ ഒപ്പമെത്തി. 88-ാം മിനിറ്റില്‍ മാഴ്സെലോ മൊറേനോ രണ്ടാം ഗോള്‍ നേടി കളി ആവേശകമാക്കിയെങ്കിലും ചിലി പിടിച്ചു നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!