വലിയ രീതിയില്‍ നിര്‍മ്മാണത്തിനുള്ള അനുമതി നേടി; കൊവിഡ് പോരാട്ടത്തില്‍ ഇനി നാവിക സേനയുടെ പിപിഇ കിറ്റും

By Web TeamFirst Published May 8, 2020, 5:19 PM IST
Highlights

ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈയ്ഡ് സയന്‍സിന്‍റെയും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റേയും അംഗീകാരമാണ് നാവിക സേന നിര്‍മ്മിച്ച പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റി(പിപിഇ)ന് ലഭിച്ചിട്ടുള്ളത്. 

ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന് സഹായകമാകാന്‍ നാവികസേന നിര്‍മ്മിച്ച പിപിഇ കിറ്റുകള്‍ക്ക് വലിയ തോതില്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈയ്ഡ് സയന്‍സിന്‍റെയും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്‍റ്  ഓര്‍ഗനൈസേഷന്‍റേയും അംഗീകാരമാണ് നാവിക സേന നിര്‍മ്മിച്ച പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റി(പിപിഇ)ന് ലഭിച്ചിട്ടുള്ളത്. 

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന പിപിഇ കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൌണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിബന്ധനയുണ്ട്. ഉല്‍പാദിപ്പിച്ചിരിക്കുന്ന പിപിഇ  കിറ്റുകള്‍ നിലവില്‍ ലഭ്യമാകുന്ന കിറ്റുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനാവുമെന്നാണ് നാവികസേനയുടെ വാദം. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേവല്‍ മെഡിസിനിലെ ഇന്നവോഷന്‍ സെല്ലും മുംബൈ നേവല്‍ ഡോക്ക് യാര്‍ഡും ചേര്‍ന്നാണ് ഈ പിപിഇ കിറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 

സിന്തറ്റിക് ബ്ലഡ് പെനട്രേഷന്‍ റസിസ്റ്റന്‍സ് ടെസ്റ്റ് പ്രഷറില്‍ നാവിക സേനയുടെ പിപിഇ കിറ്റ് 6/6  കരസ്ഥമാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ 3/6 വേണമെന്നുള്ളപ്പോഴാണ് നാവികസേന പിപിഇ കിറ്റിന്‍റെ ഈ നേട്ടം. വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കളാണ് പിപിഇ കിറ്റിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് പിപിഇ കിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കിറ്റ് ധരിക്കുമ്പോള്‍ ചൂട് കുറവായിരിക്കുമെന്നും നാവിക സേന വ്യക്തമാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഈ കിറ്റ് കൈകാര്യം ചെയ്യാനാവും. ഡിആര്‍ഡിഒ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബയോ സ്യൂട്ടും നിര്‍മ്മിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.  

click me!