സമുദ്രത്തിന്‍റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കാന്‍ സമുദ്രാന്തര്‍ഭാഗത്ത് ഒരു 'വന മ്യൂസിയം'

First Published Aug 13, 2021, 2:30 PM IST

ടല്‍ , മാലിന്യം നിറഞ്ഞ് കുമിയുന്നിടമായി മാറുന്നുവെന്നത് ഏറെനാളായി നമ്മള്‍ കേള്‍ക്കുന്നു. കടലിന് നഷ്ടപ്പെടുന്ന സ്വാഭാവിക പരിസ്ഥിതിയെ തന്‍റെ ശില്പങ്ങളിലൂടെ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ് ബ്രിട്ടീഷ് ശില്പിയായ ജേസൺ ഡികെയേഴ്സ് ടെയ്‌ലർ. അദ്ദേഹത്തിന്‍റെ ജലാന്തരീക സൃഷ്ടികള്‍ പ്രശസ്തമാണ്. കാൻ, മെക്സിക്കോ, ഗ്രെനഡ, ബഹാമസ്, ലാൻസറോട്ട്, നോർവേ, ഓസ്‌ട്രേലിയ, മാലിദ്വീപ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജലാന്തരീക ശിൽപ-തോട്ടങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട്. മാലിദ്വീപിലെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ മതമൌലീക വാദികളുടെ ഇടപെടലിനെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ സൃഷ്ടി സൈപ്രിയറ്റ് തീരത്ത് പെർനെറ ബീച്ചിൽ നിന്ന് 200 മീറ്റർ അകലെ സമുദ്ര സംരക്ഷണ മേഖലയില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. ഉപരിതലത്തിൽ 26 മുതൽ 33 അടി വരെ സമുദ്രത്തിനടിയിൽ 93 ശ്രദ്ധേയമായ ശിൽപ്പങ്ങളാണ് അദ്ദേഹം മൂസാനില്‍ സൃഷ്ടിച്ചത്. കാണാം ആ സുദ്രാന്തരീക മ്യൂസിയം. 

തുര്‍ക്കിക്ക് തെക്ക് മെഡിറ്ററേനിയന്‍ കടലിലെ സൈപ്രസ് ദ്വീപിലെ അയ്യ നാപ നഗരത്തിലെ പെർണേര ബീച്ചിന്‍റെ തീരത്ത് നിന്ന് 200 മീറ്റർ (656 അടി) അകലെ കടലിനുള്ളിലാണ് അദ്ദേഹത്തിന്‍റെ പുതിയ കലാസൃഷ്ടികളിരിക്കുന്നത്. 

ഉപരിതലത്തിൽ നിന്ന് എട്ട് മുതൽ 10 മീറ്റർ (26 മുതൽ 33 അടി വരെ) കടലിനടിയില്‍ 93 ശിൽപങ്ങളാണ് അദ്ദേഹം പുതുതായി നിര്‍മ്മിച്ചത്. 846,685 പൗണ്ട് (€ 1 മില്യൺ)  ചെലവഴിച്ചാണ് അദ്ദേഹം തന്‍റെ സുദ്രാന്തരീക മ്യൂസിയം നിര്‍മ്മിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇതിന്‍റെ ഉദ്ഘാടനം. 

ക്രെയിൻ ഉപയോഗിച്ചാണ് ജേസൺ ഡികെയേഴ്സ് ടെയ്‌ലർ തന്‍റെ സൃഷ്ടികള്‍ കടലിലേക്ക് താഴ്ത്തിയത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതിനാണ് തന്‍റ ഉദ്യമമെന്ന് അദ്ദേഹം പറയുന്നു. 

13 ടണ്ണോളം ഭരമുള്ള മരങ്ങളുടെ ശില്പങ്ങളും ഇക്കൂട്ടത്തിലുണ്ട്. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ , വൃക്ഷങ്ങള്‍ എന്നിങ്ങനെയുള്ള ശില്പവൈവിധ്യത്താലും ശ്രദ്ധേയമാണ് ഈ സുദ്രാന്തരീക മ്യൂസിയം. 

സൈപ്രസ് സർക്കാരുമായി ചേർന്ന് നിർമ്മിച്ച ഈ കലാസൃഷ്ടികൾ വനഭൂമിയിലൂടെയുള്ള പാതയോട് സാമ്യത പുലര്‍ത്തുന്നു. കൂടാതെ, ഈ വസ്തുക്കൾ സമുദ്രജീവിതത്തിന് ഒരു പറുദീസയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

'സമുദ്രജീവികളെ ആകർഷിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ശിൽപങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നത്. ഇവ കടലിനുള്ളില്‍ വ്യത്യസ്ത ആഴങ്ങളിലാണ്  സ്ഥാപിച്ചിരിക്കുന്നതും.  

അങ്ങനെ എല്ലാ തലങ്ങളിലും സമുദ്രജീവികൾക്ക് അനുയോജ്യമായ ഒരു അടിത്തറ സൃഷ്ടിക്കാന്‍ ഈ സമുദ്രാന്തരീക വനത്തിന് കഴിയുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 

കടലിനുള്ളിലെ പ്രത്യേകതകള്‍ മൂലം പ്രതിമകള്‍ നശിക്കാതിരിക്കാന്‍ ന്യൂട്രൽ പിഎച്ച് ഉള്ള, നിർജ്ജീവമായ വസ്തുക്കളാണ് ശിൽപങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. 

നിലവില്‍ മ്യൂസിയം സ്ഥാപിച്ചിരിക്കുന്ന കടലിനുള്ളിലെ പ്രദേശം ഒരു മണൽ പ്രദേശമാണ്. എന്നാല്‍, ശില്പങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ മൂലം കാലക്രമേണ ഈ പ്രദേശത്തിന്‍റെ ജൈവവൈവിധ്യം സമ്പുഷ്ടമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ജലജീവികളെയും പരിസ്ഥിതിയെയും പരിപോഷിപ്പിക്കുന്നതിനാൽ ശില്പങ്ങളെ 'സജീവമായ ഉത്തേജകങ്ങൾ' എന്നാണ് ജേസൺ ഡികെയേഴ്സ് ടെയ്‌ലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് മൂസാൻ വികസിച്ചുകൊണ്ടിരിക്കുന്നതും വളരുന്നതുമായ വെള്ളത്തിനടിയിലുള്ള ഒരു വനമായി  മാറുമെന്ന്.  

'ഈ അദ്വിതീയ ഡൈവിംഗ് മ്യൂസിയം സന്ദർശകർക്ക് വെള്ളത്തിനടിയിലുള്ള ഒയാസിസ് ആസ്വദിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' വെന്ന് അയ്യ നാപ്പയുടെ മേയർ ക്രിസ്റ്റോസ് സാനെറ്റോ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി മെഡിറ്ററേനിയനിലെ സമുദ്ര ആവാസവ്യവസ്ഥകൾ സമൂലമായി കുറഞ്ഞുവരികയാണ്. ഡികെയേഴ്സ് ടെയ്‌ലറിനെ പോലുള്ള പരിസ്ഥിതി കലാകാരന്മാർ ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ വർഷം മെഡിറ്ററേനിയനിൽ തുറക്കുന്ന അദ്ദേഹത്തിന്‍റെ രണ്ടാമത്തെ പദ്ധതിയാണ് മൂസാൻ. മാർച്ചിൽ, കാൻ തീരത്ത് ആറ് വലിയ ഛായാചിത്രങ്ങളുടെ ഒരു പരമ്പര അദ്ദേഹം അനാവരണം ചെയ്തിരുന്നു. ഈ പദ്ധതിക്കായി അദ്ദേഹത്തിന് നാല് വർഷമാണ് വേണ്ടിവന്നത്. 

ഓരോ കലാസൃഷ്‌ടിയും ഗ്ലാമർ ഫ്രഞ്ച് റിസോർട്ടിലെ ഒരു കമ്മ്യൂണിറ്റി അംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് സംഘടകര്‍ പറയുന്നു. 

ജേസൺ ഡികെയേഴ്സ് ടെയ്‌ലറുടെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയം 2006 ൽ കരീബിയൻ ദ്വീപായ ഗ്രെനഡയിലാണ് നിര്‍മ്മിക്കപ്പെട്ടത്. അതിൽ 800 ചതുരശ്ര മീറ്റർ (8,611 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള 75 ശിൽപങ്ങളാണ് ഉണ്ടായിരുന്നത്. 

മെക്സിക്കോയിലെ ഇസ്ലാ മുജെറെസ് നാഷണൽ മറൈൻ പാർക്കിലുള്ള അദ്ദേഹത്തിന്‍റെ സമുദ്രാന്തരീക മ്യൂസിയത്തിൽ 500-ലധികം യഥാര്‍ത്ഥ വലുപ്പമുള്ള ശിൽപങ്ങൾ ഉണ്ട്. ജലോപരിതലത്തിന് 10 മീറ്റർ (32 അടി) താഴെയാണ് ഈ മ്യൂസിയമുള്ളത്. 

2014 ൽ, മിയാമിയുടെ തെക്കുള്ള ബഹമാസ് തീരത്ത് സമുദ്രനിരപ്പിൽ മുട്ടുകുത്തി നിൽക്കുന്ന 18 അടി ഉയരമുള്ള ഒരു സ്ത്രീ അറ്റ്ലസ് ശിൽപം ഡെയ്‌ക്കേഴ്സ് ടെയ്‌ലർ അനാച്ഛാദനം ചെയ്തിരുന്നു. 

തുടര്‍ന്ന് സ്പെയിനിന്‍റെ കൈവശമുള്ള ലാൻസറോട്ടിലെ ഡി ലാസ് കൊളറാഡാസ് ദ്വീപിലെ  ബഹിയ തീരത്ത് 300-ലധികം ശില്പങ്ങള്‍ അദ്ദേഹം 2017 ല്‍ നിര്‍മ്മിച്ചു. ഇതാണ് അദ്ദേഹത്തിന്‍റെ യൂറോപ്പിലെ ആദ്യത്തെ സമുദ്രാന്തരീക ശിൽപ മ്യൂസിയം. 

2018 ൽ, ഡികെയേഴ്സ് ടെയ്‌ലര്‍ മാലദ്വീപിലെ ഫെയർമോണ്ട് മാലദ്വീപ് സിർരു ഫെൻ ഫുഷി എന്ന ഹോട്ടലില്‍ അദ്ദേഹം കൊറാലേറിയം എന്ന പേരിൽ ഒരു ടൈഡൽ ഗാലറി (വേലിയേറ്റ വേലിയിറക്കങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്യാലറി) സൃഷ്ടിച്ചു. 

ഈ ശില്പങ്ങളില്‍ മതപരമായ ചിഹ്നങ്ങളോ അതിനുള്ള സാധ്യതകളോ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. എങ്കിലും രാജ്യത്തെ പ്രധാനമതമായ ഇസ്ലാം മതം , വിഗ്രഹാരാധനയ്ക്ക് എതിരാണെന്ന് കാര്യമുന്നയിച്ച് മതപുരോഹിതന്മാര്‍ ശില്പങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

ഇതിനെ തുടര്‍ന്ന് മാലദ്വീപിലെ മുൻ പ്രസിഡന്‍റ് അബ്ദുള്ള യമീൻ, ശിൽപങ്ങൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടു. തുടർന്ന് മാലി പൊലീസ് ഡികെയേഴ്സ് ടെയ്‌ലരിന്‍റെ ശില്പങ്ങള്‍ ഭാഗികമായി നീക്കം ചെയ്തു.

ഈ സംഭവത്തോട് പ്രതികരിക്കവേ ഡികെയേഴ്സ് ടെയ്‌ലർ മാധ്യമങ്ങോട് പറഞ്ഞത് ഇങ്ങനെ:  'മനുഷ്യരെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുന്നതിനും സമുദ്രജീവികൾ അഭിവൃദ്ധി പ്രാപിക്കുന്നതിനും പരിപോഷിപ്പിക്കുന്ന ഇടമാണ് കൊറാലേറിയം. അതല്ലാതെ മറ്റൊന്നുമല്ല ! '

കൊറാലേറിയം ഗ്യാലറി ഇപ്പോഴും റിസോർട്ടിലുണ്ട്. പക്ഷേ ഇപ്പോൾ അവ പുതിയ 500 -ൽ അധികം സെറാമിക് "സ്റ്റാർഫിഷ്" ശില്പങ്ങളാല്‍ നിർമ്മിച്ചതാണ്. അതും പ്രത്യേകമായി വിവിധ മത്സ്യങ്ങളെയും ക്രസ്റ്റേഷ്യനുകളെയും ആകർഷിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതും. 
 

 സൈപ്രസ് ദ്വീപിലെ അയ്യ നാപ കടല്‍ത്തീരം.

 ശില്പി ജേസൺ ഡികെയേഴ്സ് ടെയ്‌ലർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!