രഹസ്യ ഭൂഗര്‍ഭ ബങ്കറില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെത് ഉള്‍പ്പെടെ ഒമ്പത് കോടി വിലമതിക്കുന്ന കാറുകൾ

First Published Sep 5, 2022, 10:08 AM IST

പേക്ഷിക്കപ്പെട്ട ഭൂഗർഭ ബങ്കറിൽ നിന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടേത് ഉൾപ്പെടെ ഒരു മില്യൺ പൌണ്ട് വിലമതിക്കുന്ന ക്ലാസിക് കാറുകൾ കണ്ടെത്തി. ലോസ്‌റ്റ് അഡ്വഞ്ചേഴ്‌സ് എന്ന യൂട്യൂബ് അക്കൗണ്ട് നടത്തുന്ന ബെന്നും എറാനും ബ്രിട്ടനിലെ സറേയിലെ ഒഭൂഗർഭ ബങ്കറിൽ നിന്നാണ് വിന്‍റേജ് കാർ ശേഖരം കണ്ടെത്തിയത്. വിന്‍റേജ് കാറുകളുടെ 'ആകർഷകമായ ശേഖരം' ത്തില്‍ ഫോർമുല 1 റേസർ, ബെന്‍റ്ലി, ബ്രിസ്റ്റോൾ കാറുകൾ എന്നിവയുൾപ്പെടെ നിരവധി ബ്രിട്ടീഷ് ക്ലാസിക്കുകൾ ഉൾപ്പെടുന്നു. റെട്രോ ടാക്സികൾ, നിരവധി പ്രോട്ടോടൈപ്പുകൾ, ഒന്നിലധികം തടി പകർപ്പുകൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ലേലത്തിനായി വാഹനങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഇവ ബങ്കറില്‍ ഉണ്ടായിരുന്നതായി യൂട്യൂബര്‍മാര്‍ പറയുന്നു. അവിശ്വസനീയമായ ബങ്കാറാണിതെന്ന് വിശേഷിപ്പിച്ച ഇവര്‍ ഇത്തരം കാറുകള്‍ തങ്ങള്‍ ഒരിക്കലും റോഡില്‍ കണ്ടിട്ടില്ലെന്നും അവകാശപ്പെട്ടു. 

ഈ കാറുകള്‍ ലേലത്തിന് വച്ച 2020 മെയ് മാസം മുതല്‍ യൂട്യൂബര്‍മാരായ ബെനും എറാനും കാറുകള്‍ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചിരുന്നു. "രണ്ടു വർഷമായി ഞാൻ ഇതിന്‍റെ പുറകെയായിരുന്നു. കാരണം, ഇത് വളരെ രസകരമായി തോന്നി." ഏറാൻ പറഞ്ഞു.'ഉപേക്ഷിക്കപ്പെട്ട കെട്ടിടം എന്താണെന്ന് അറിയാതെ ഞങ്ങൾ അത് അനേഷിച്ച് ഇറങ്ങി. ഒടുവില്‍ ഈ സ്ഥലം കണ്ടെത്തിയപ്പോള്‍ ഞങ്ങൾ രണ്ടും കല്‍പ്പിച്ച് ഇറങ്ങി നോക്കി. അങ്ങനെ ദശലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള കാറുകൾ ഭൂഗര്‍ഭ അറയില്‍ കണ്ടെത്താനായി.'

'അവിടെ കണ്ടെത്തിയതില്‍ പകുതി എണ്ണത്തെ പോലും ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. അവയെ കുറിച്ച് എനിക്കൊന്നും അറിയുക പോലുമില്ലായിരുന്നു.'  എറാന്‍ പറയുന്നു. മുൻ മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ഡോ.മഹാതിർ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള ഒരു 'പ്രോട്ടോൺ പെർദാന'യും അവിടെയുണ്ടായിരുന്നു. 

ഹൈബ്രിഡ് ഇന്ധന ഗവേഷണത്തിൽ സഹായിക്കുന്നതിനായി അദ്ദേഹം യുകെയിലേക്ക് കയറ്റി അയച്ചതാണ് ആ കാറെന്ന് കരുതുന്നു. 'ആരെങ്കിലും ഈ കാറുകള്‍ ലേലത്തില്‍ വാങ്ങിയാലും അവ ഒരാളും ഒരിക്കലും നിരത്തില്‍ കാണില്ല. ഒരു പക്ഷേ ഇത് ഈ കാറുകളുടെ അവസാന കാഴ്ചയാകും.' യൂട്യൂബര്‍മാര്‍ പറയുന്നു. 

'ഈ കാറുകള്‍ ബങ്കറുകള്‍ തന്നെ വിശ്രമിക്കും. ഇവയുടെ മൂല്യമെന്നത് തികച്ചും മാനസികമാണ്. ഇത് വെറും ഭ്രാന്താണ്.' യൂട്യൂബര്‍മാര്‍ പറയുന്നു. ഈ വാഹന ശേഖരം വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ലേലക്കാരനായ ഡേവിഡ് ഫ്ലെച്ചർ, ഇവയുടെ മൊത്തം മൂല്യം ഏകദേശം £1 മില്യൺ ആണെന്ന് കണക്കാക്കുന്നു. 

സ്വതന്ത്ര കാർ നിർമ്മാതാക്കളായ ബ്രിസ്റ്റോൾ കാറുകള്‍ ഉള്‍പ്പെടെയുള്ള ഈ ശേഖരം  'ആകർഷകമാണെങ്കിലും വളരെ സങ്കടകരം' ആണെന്ന് അദ്ദേഹം ദി സണിനോട് പറഞ്ഞു. ഗാരേജിലെ മിക്ക കാറുകളും കമ്പനിയുടെ കെൻസിംഗ്ടൺ ഷോറൂമിൽ നിന്നാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

'സ്വതന്ത്ര ഉടമസ്ഥതയിലുള്ള അവസാനത്തെ ബ്രിട്ടീഷ് കാർ നിർമ്മാതാവിന്‍റെ ഉത്പന്നങ്ങളുടെ കൈമാറ്റത്തില്‍ ഞാനും പങ്കാളിയാവുകയാണ്. ഇത് വളരെ വേദനാജനകവും അതേ സമയം ചരിത്രപരവുമായ നിമിഷമാണ്,' ലേലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. വൈൽസ് ഹാർഡി ആൻഡ് കമ്പനിയാണ് ലേലം നടത്തുന്നത്. 

ഇവര്‍ ലേലം എന്ന് നടക്കുമെന്ന ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള കാര്‍ കമ്പനി രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിസ്റ്റോൾ എയർപ്ലെയ്ൻ കമ്പനിയുടെ ഭാഗമായിട്ടാണ്  രൂപീകരിക്കപ്പെട്ടത്. 1960-ൽ ഈ കമ്പനി സ്വതന്ത്രമായി. ബ്രിസ്റ്റോൾ എയർപ്ലെയ്ൻ കമ്പനി കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ കുറഞ്ഞ കാര്‍ ഉത്പാദനമാണ് ലക്ഷ്യമിട്ടത്. 

അതിനാല്‍ തന്നെ അതിന്‍റെ എല്ലാ കാറുകളും കൈകൊണ്ട് നിർമ്മിച്ചവയാണ്. സമ്പന്നരായ കാർ പ്രേമികൾ ഇഷ്ടപ്പെട്ടിരുന്ന ബ്രിസ്റ്റോൾ കാറുകൾ, 2011-ൽ ബിസിനസ്സിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ ഒരു 'കൾട്ട് ഫോളോവേഴ്‌സ്' സ്വന്തമാക്കിയിരുന്നു. കമ്പനി 2015-ൽ ഉയിർത്തെഴുന്നേൽക്കുകയും ബ്രിസ്റ്റോൾ ബുള്ളറ്റ് എന്ന പുതിയ കാർ പ്രഖ്യാപിക്കുകയും ചെയ്‌തു. 

എന്നാൽ വാഹനം വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. 2020-ൽ ബ്രിസ്റ്റോൾ കാറുകളുടെ ഭൂരിഭാഗം ആസ്തികളും വിറ്റു. എന്നിരുന്നാലും ബ്രിസ്റ്റോൾ കാർസ് 8.0 എന്ന പേരിൽ കമ്പനി വ്യാപാരം ഇന്നും തുടരുകയാണ്. 2025 ലെ 80-ാം വാർഷികത്തിന് മുന്നോടിയായി ബ്രാൻഡിനെ ഒരു 'ബ്രിട്ടീഷ് ഇലക്ട്രിക് വെഹിക്കിൾ കമ്പനി' ആയി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ട് പോവുകയാണ്. 
 

click me!