IPL Mumbai team: പൊട്ടി പൊട്ടി എട്ടിലും പൊട്ടി, മുംബൈയെ ട്രോളി ക്രിക്കറ്റ് ആരാധകര്‍

First Published Apr 25, 2022, 2:23 PM IST

2008 ല്‍ തുടങ്ങിയ ഐപിഎല്ലില്‍ 14 സീസണും പിന്നിട്ടപ്പോള്‍ അഞ്ച് കിരീട നേട്ടങ്ങളുമായി ഒന്നാമതുള്ളത് മുംബൈ ഇന്ത്യന്‍സാണ്. എന്നാല്‍, പഴയ പ്രതാപം പോര ആരാധകര്‍ക്ക്. അവര്‍ക്ക് എപ്പോഴും കളിക്കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന, വിജയം നേടുന്ന ടീമിനെയാണ് ആവശ്യം. അതുകൊണ്ട് തന്നെയാണ് അഞ്ച് തവണ കപ്പുയര്‍ത്തിയ ടീം ഒരു സീസണില്‍ അമ്പേ പരാജയപ്പെടുമ്പോള്‍ ആരാധകര്‍ അസ്വസ്ഥരാകുന്നതും. അതേ, മുംബൈയുടെ ആരാധകര്‍ അസ്വസ്ഥരാണ്. ആ അസ്വാസ്ഥ്യമാണ് ഇപ്പോള്‍ ട്രോളുകളായി ഇറങ്ങിയിരിക്കുന്നതും. 

മൂന്നാമത്തെ സീസണില്‍, 2010 ലാണ് മുംബൈ ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തുന്നത്. അന്ന് 22 റണ്ണിനാണ് ചെന്നൈയോട് തോറ്റു.  

പക്ഷേ അപ്പോഴും അഭിമാനിക്കാവുന്ന ഒരു നേട്ടമുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പ്ലെയര്‍ ഓഫ് ദി സീരിസ് അവര്‍ഡായിരുന്നു അത്. 

പിന്നീട് 2013 ലാണ് മുംബൈ ടീം ആദ്യമായി കപ്പ് നേടുന്നത്.  23 റണ്ണിന് ചെന്നൈയെ തന്നെ തോല്‍പ്പിച്ച് പ്രതികാരം തീര്‍ത്ത് മുംബൈ കപ്പ് സ്വന്തമാക്കി. 

2015 ലും ചരിത്രം ആവര്‍ത്തിച്ചു. അന്നും എതിരാളി ചെന്നൈ സൂപ്പര്‍ കിങ്സ്. 41 റണ്‍സിനായിരുന്നു ആ മിന്നും വിജയം. 

2017 ലും മുംബൈ കപ്പുകയര്‍ത്തി. അന്ന് റെയ്സിങ്ങ് പൂനെ സൂപ്പര്‍ ജയന്‍റിസിനെ 1 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 

2019 ല്‍ മുംബൈ വീണ്ടും ചെന്നെയെ തേല്‍പ്പിച്ചു. ഇത്തവണയും ഒരു റണിന്‍റെ വിജയമായിരുന്നു മുംബൈയ്ക്ക്. 2020 ലും ചരിത്രം ആവര്‍ത്തിച്ചു. ഇത്തവണ ഡല്‍ഹി ക്യാപ്റ്റന്‍സിനെ 5 വിക്കറ്റുകള്‍ക്കാണ് മുംബൈ കീഴ്പ്പെടുത്തിയത്. 

ആറ് തവണ ഫൈനലില്‍ വന്ന് അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ടീം. ഐപിഎല്‍ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടം. ഇത് തന്നെയായിരുന്നു ആരാധകരുടെ ആവേശവും. 

എന്നാല്‍ ,  2022 ലെ ഐപിഎല്‍ മുംബൈയുടെ കളിക്കാരും ആരാധകരും ഒരു പോലെ മറക്കാന്‍ ആഗ്രഹിക്കുന്നു.പഴയ കണക്കുകളൊന്നും പുതിയ കാലത്ത് ചെലവാകില്ലെന്ന് അവര്‍ക്കും അറിയാം. 

പതിനഞ്ചാമത്തെ ഐപിഎല്ലില്‍ മുംബൈ ഇതുവരെയായി ഏട്ട് മത്സരങ്ങളാണ് കളിച്ചത്. എട്ടില്‍ ഒരു കളിയില്‍ പോലും കരുത്തുറ്റ പോരാട്ടം കാഴ്ചവയ്ക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിട്ടില്ല. 

ആദ്യ കളിയാകട്ടെ ഡല്‍ഹി ക്യാപ്റ്റന്‍സുമായിട്ടായിരുന്നു. പത്ത് ബോളുകള്‍ അവശേഷിക്കേ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം. 

രണ്ടാമത്തെ കളിയാകട്ടെ രാജസ്ഥാന്‍ റോയല്‍സിനോടും 23 റണ്‍സിന്‍റെ ആധികാരിക വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ തോല്‍പ്പിച്ചു.

മൂന്നാമത്തെ കളിയില്‍ കൊല്‍ക്കത്ത 24 പന്തുകള്‍ അവശേഷിക്കെ 5 വിക്കറ്റിന് മുംബൈയെ കൂടാരം കയറ്റി. പരാജയത്തിന്‍റെ മൂന്നാം ഭാരവും പേറിയായിരുന്നു അന്ന് മുംബൈയുടെ മടക്കം. 

ബാംഗൂരിന്‍റെതായിരുന്നു അടുത്ത ഊഴം. 9 പന്തുകള്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റിന്‍റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു മുംബൈയുടെ വിധി. 

പിന്നാലെ പഞ്ചാബിന്‍റെ ഊഴമായിരുന്നു. 12 റണ്‍സിന് വീണ്ടും മുംബൈ പരാജയം നേരിട്ടു. തുടര്‍ന്ന് ഇത്തവണത്തെ പുതിയ ടീമായ ഗുജറാത്തിന്‍റെ വരവായിരുന്നു. 

ഗുജറാത്തിനോടും ഭംഗിയായി തന്നെ തോറ്റു. അതും വെറും 18 റണ്‍സിന്. ഏഴാമത്തെ കളി പഴയ ശത്രു ചെന്നൈയുമായിട്ടായിരുന്നു. 

ഈ കളിയെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്‍റെ പ്രതാപം വീണ്ടെടുത്തത്. എം എസ് ധോണിയുടെ ചുമലില്‍ നിന്ന് ഉയര്‍ന്ന് ചെന്നൈ അവസാന പന്തില്‍, 3 വിക്കറ്റിന്‍റെ വിജയം നേടി. 

ഏട്ടാമത്തെ കളി വീണ്ടും ഗുജറാത്തിനോട്. കെ എല്‍ രാഹുല്‍ സ്വഞ്ചറി മുംബൈയുടെ എല്ലാ പ്രതീക്ഷകളെയും തച്ചു തകര്‍ത്തു.  പഴയ വിജയങ്ങളെല്ലാം ഓര്‍മ്മയുടെ നിഴലായി നിന്നപ്പോള്‍ മുംബൈയ്ക്ക് വീണ്ടും തോല്‍വി. അതും 36 റണ്‍സിന്. 

എട്ടിലും തോറ്റപ്പോള്‍ ആരാധകര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം. മറ്റ് ടീമുകളുടെ ആരാധകരാകട്ടെ കിട്ടിയ അവസരം പാഴാക്കിയുമില്ല.

മുംബൈ ആരാധകരുടെ കളി വിലയിരുത്തലുകള്‍ക്കൊന്നും പ്രസക്തി ഇല്ലാതായിരിക്കുന്നുവെന്നാണ് മറ്റ് ടീമുകളുടെ ആരാധകര്‍ പറയുന്നത്. 

ജയിക്കുക എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നിനും പ്രസക്തിയില്ലാത്ത ഐപിഎല്‍ പോലുള്ള കളികളിലെ പരാജയം ഏറെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. 

പണ്ട് ചെന്നൈയും രാജസ്ഥാനും ഈ തോല്‍വിയുടെ ഭാരം അനുഭവിച്ചറിഞ്ഞവരാണ്. സ്വാഭാവികമായും ഉയരത്തില്‍ നിന്നുള്ള മുംബൈയുടെ വീഴ്ച ആഘോഷിക്കാന്‍ തന്നെയാണ് മറ്റ് ഐപിഎല്‍ ടീം ആരാധകരുടെ തീരുമാനവും.

അടുത്ത കളിയെങ്കിലും ജയിച്ച്, ഈ സീസണില്‍ ഇനിയൊരു തിരിച്ച് വരവിന് മുംബൈയ്ക്ക് ഇടമുണ്ടോയെന്ന് കൂട്ടിയും കിഴിച്ചും നോക്കുകയാണ് ആരാധകര്‍. 

ടീമിന്‍റെ തോല്‍വികളില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാകുന്നതും ഈ ആരാധക കൂട്ടമാണ്. കളിക്കാര്‍ തോറ്റാല്‍ ഡ്രസിങ്ങ് റൂമിലേക്ക് പോകും. പക്ഷേ അടുത്ത മത്സരം വരെ ശത്രുപക്ഷത്തിന്‍റെ കുറ്റപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും നടുവില്‍ നില്‍ക്കേണ്ടിവരുന്നത് ആരാധകരാണ്. 

മറ്റ് ടീമുകളുടെ ആരാധകര്‍ വിജയമാഘോഷിക്കുമ്പോള്‍, സ്വന്തം ടീം പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് നീങ്ങുന്നത് അവരെ സംബന്ധിച്ച് ചങ്ക് പറിയുന്ന അനുഭവമാണ്. 

ടീം വീണ്ടും പരാജയപ്പെടുകയെന്നാല്‍ പരമാവധി പ്രകോപിതനാക്കാനുള്ള ശ്രമമായിരിക്കും മറ്റ് ആരാധകരില്‍ നിന്നും നേരിടേണ്ടിവരിക.

അതിനാല്‍ പറഞ്ഞ് നില്‍ക്കാനെങ്കിലും ഒരു വിജയം തന്നിട്ട് പോകൂവെന്നാണ് ഇപ്പോള്‍ ആരാധകരും മുംബൈയോട് ആവശ്യപ്പെടുന്നത്. 

മുംബൈ ടീം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ അവസ്ഥയിലാണ് കോഹ്ലിയെന്നും ചിലര്‍ പറയുന്നു. ബിബിസിഐയുടെ ഇന്ത്യന്‍ ടീമിന്‍റെ ക്യപ്റ്റന്‍മാരാണ് ഇരുവരും. ഓരാള്‍ മുന്‍ ക്യാപ്റ്റന്‍, മറ്റേയാള്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍. 

രണ്ട് പേരും ഇന്ത്യന്‍ ക്യാപറ്റന്‍മാര്‍. എന്നാല്‍ ഐപിഎല്ലില്‍ പച്ച തൊടാന്‍ ഇതുവരെ ഇരുവര്‍ക്കും കഴിഞ്ഞില്ലെന്നതും ഇന്ത്യന്‍ ടീമിന്‍റെ ആരാധകരെയും അസ്വസ്ഥരാക്കുന്നെന്ന് ട്രോളുകള്‍ പറയുന്നു. 

 അത് തന്നെയാണ് ആരാധകരും പറയുന്നത്. ഇനിയും തോറ്റാല്‍ പറഞ്ഞ് കളിയാക്കാന്‍ പോലും ഒരു ഉദാഹരണമില്ല. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ തുടര്‍ച്ചയായ തോല്‍വികളിലേക്കാണ് ഏറ്റവും കൂടുതല്‍ കപ്പ് നേടിയ ടീമിന്‍റെ ഇപ്പോഴത്തെ പോക്ക്. 

സ്പ്രിങ്ങ് 8 എന്നാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ ട്രോളുന്നത്. അടുത്ത കളിതോറ്റാല്‍ അത് സ്പ്രിങ്ങ് 9 എന്നാകും.. പിന്നെയും തോറ്റാല്‍... ഓ ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്ന് വിമര്‍ശകര്‍ പോലും അഭിപ്രായപ്പെടുന്നു. 

click me!