ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍; ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ 5 പേര്‍

First Published Sep 12, 2020, 10:11 PM IST

മുംബൈ: പണ്ട് രഞ്ജി ട്രോഫിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള ആദ്യ പടി. രഞ്ജിയിലെ മികച്ച പ്രകടനം ടെസ്റ്റ് ടീമിലേക്കും ഏകദിന ടീമിലേക്കുമുള്ള പടിവാതിലായിരുന്നു.എന്നാല്‍ ടി20 ക്രിക്കറ്റിന്റെയും ഐപിഎല്ലിന്റെയും വരവോടെ ഐപിഎല്ലിലെ മിന്നും പ്രകടനവും ഇന്ത്യന്‍ ടീമിലെത്താനുള്ള കുറുക്കുവഴിയായി. ഐപിഎല്ലില്‍ തിളങ്ങി പിന്നീട് ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളായ അഞ്ചുപേരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ജസ്പ്രീത് ബുമ്ര: അസാധാരണ ബൗളിംഗ് അക്ഷനുമായി 2013ല്‍ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറിയ ജസ്പ്രീത് ബുമ്ര എന്ന ഗുജറാത്തുകാരന്‍ ബൗളിംഗ് ആക്ഷന്റെ പേരിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആദ്യ സീസണുകളിലൊന്നും ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ കഴിയാതിരുന്ന ബുമ്ര 2016ഓടെ മുംബൈയുടെ നിര്‍ണായക താരമായി മാറി. അതേവര്‍ഷം ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളിലെത്തിയ ബുമ്ര ഇന്ന് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യയുടെ വജ്രായുധമാണ്. എതിരാളികള്‍ പോലും പേടിക്കുന്ന ബൗളറായി ബുമ്ര ഏകദിന ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.
undefined
ഹര്‍ദ്ദിക് പാണ്ഡ്യ: ജസ്പ്രീത് ബുമ്രയെപ്പോലെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഹര്‍ദ്ദിക് പാണ്ഡ്യയുടെയും കളരി. 2013-2014ല്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബറോഡക്കായി തിളങ്ങിയ പാണ്ഡ്യ 2015ലാണ് മുംബൈ ടീമിലെത്തിയത്. അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ 8 പന്തില്‍ 21 റണ്‍സടിച്ച് ശ്രദ്ധനേടി. 10 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന പാണ്ഡ്യയെ ഈ സീസണില്‍ മുംബൈ നിലനിര്‍ത്തിയത് 11 കോടി രൂപക്കാണ്. 2015ല്‍ മുംബൈക്കായി അരങ്ങേറിയ പാണ്ഡ്യ തൊട്ടടുത്തവര്‍ഷം ഇന്ത്യന്‍ ടീമിലുമെത്തി. 2017ല്‍ ടെസ്റ്റിലും അരങ്ങേറിയ പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക പേസ് ഓള്‍ റൗണ്ടറാണ്.
undefined
യുസ്‌വേന്ദ്ര ചാഹല്‍: പത്തൊമ്പതാം വയസില്‍ മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ യുസ്‌വേന്ദ്ര ചാഹല്‍ ആദ്യം മുംബൈ ഇന്ത്യന്‍സിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല. എന്നാല്‍ 2014ലെ ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെ ചാഹലിന്റെ തലവര തെളിഞ്ഞു. 2015 മുതല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിശ്വസ്ത ബൗളറായി മാറിയ ചാഹലിനെത്തേടി തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തി. കുല്‍ദീപ് യാദവിനൊപ്പം കുല്‍-ചാ സഖ്യത്തിലൂടെ ഇന്ന് ഏകദിന, ടി20 ടീമുകളില്‍ നിര്‍ണായക സാന്നിധ്യമാണ് ചാഹല്‍.
undefined
ഭുവനേശ്വര്‍ കുമാര്‍: പതിനേഴാം വയസില്‍ ഉത്തര്‍പ്രദേശിനായാണ് ഭുവനേശ്വര്‍ കുമാര്‍ എന്ന ഭുവി ക്രിക്കറ്റ് കരിയര്‍ തുടങ്ങിയത്. 2011ല്‍ ഐപിഎല്ലിലെത്തിയ ഭുവി 2014ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി പന്തെറിയാന്‍ തുടങ്ങിയതോടെയാണ് വേറെ ലെവലായത്. എന്നാല്‍ അതിന് മുമ്പെ 2012ല്‍ തന്നെ ഭുവി ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തി. ബാഗ്ലൂരില്‍ പാക്കിസ്ഥാനെ തന്റെ സ്വിംഗ് കൊണ്ട് വിറപ്പിച്ച് ശ്രദ്ധേയനായി. ടെസ്റ്റിലും ഏകദിനിലും ടി20യിലും ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴത്തിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബൗളറാണ് ഇപ്പോള്‍ ഭുവി.
undefined
രവീന്ദ്ര ജഡേജ: വിരാട് കോലിയുടെ കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ അംഗമിായിരുന്ന ജഡേജ സൗരാഷ്ട്രക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത്. 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ജഡേജ 2012വരെ ഭേദപ്പെട്ട ഇടംകൈയന്‍ സ്പിന്നറും മികച്ച ഫീല്‍ഡറും എന്ന നിലയിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 2009ല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച ജഡേജ പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായി. ചെന്നൈയിലെത്തിയശേഷമാണ് മികച്ച ഔള്‍ റൗണ്ടറായി ജഡേജ വളര്‍ന്നത്. ഇടക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ വീണ്ടും ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായി.
undefined
click me!